പാലക്കാട് രണ്ടിടങ്ങളിലായി ആക്രമണത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മത്സ്യകൃഷി നടത്തുന്ന ആൾക്ക് വെട്ടേറ്റു. വാണിയംപാറയിൽ സാമ്പത്തിക തർക്കത്തിനിടെ കെ പി മാത്യു എന്നയാള്‍ക്കും വെട്ടേറ്റു.

പാലക്കാട്: പാലക്കാട് രണ്ടിടങ്ങളിലായി ആക്രമണത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മത്സ്യകൃഷി നടത്തുന്ന ആൾക്ക് വെട്ടേറ്റു. കൊല്ലംങ്കോട് ബംഗ്ലാമേട് സ്വദേശി ജോബിനാണ് വെട്ടേറ്റത്. കൊഴിഞ്ഞാമ്പാറ സിപി ചള്ള സ്വദേശി ദിപേഷാണ് വെട്ടിയത്. ദീപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് 5.30 നായിരുന്നു സംഭവം. സിപി ചള്ളയിൽ സ്ഥലം പാട്ടത്തിനെടുത്ത് മത്സ്യകൃഷി നടത്തുന്ന ജോബിനോട് പണം കടമായി ചോദിച്ചിരുന്നു ദീപേഷ്. പണം നൽകാത്തതിനെ തുടർന്ന് ദീപേഷും സംഘവും ജോബിനെ ആക്രമിക്കുകയായിരുന്നു. വാൾ കൊണ്ട് വെട്ടേറ്റ ജോബിൻ കൊഴിഞ്ഞാമ്പാറ അത്താണിയിലെ ആശുപത്രി ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. ദീപേഷിനെ കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിൽ എടുത്തു.

പാലക്കാട് കണ്ണമ്പ്ര വാണിയംപാറയിൽ സാമ്പത്തിക തർക്കത്തിനിടെ ഒരാൾക്ക് വെട്ടേറ്റു. വാണിയംപാറ മേലെ ചുങ്കത്ത് ആണ് സംഭവം. വാണിയംപാറ കെ പി മാത്യു (63) നാണ് വെട്ടേറ്റത്. സമീപവാസിയായ റെജിയാണ് വെട്ടിയത്. തലക്ക് പിൻവശത്താണ് മാത്യുവിന് വെട്ടേറ്റത്. ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വെട്ടേറ്റ മാത്യുവിനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, വെട്ടിയശേഷം റെജിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. പിന്നീട് ഇയാളെ വടക്കഞ്ചേരി പൊലീസും, നാട്ടുകാരും ചേർന്ന് തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.