പള്ളിയിൽ തുടങ്ങിയ തർക്കത്തിന് പിന്നാലെ ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറി കുടുംബത്തെ ആക്രമിച്ച കേസിൽ ഒരാളെക്കൂടി പൂന്തുറ പൊലീസ് പിടികൂടി
തിരുവനന്തപുരം: പള്ളിയിൽ തുടങ്ങിയ തർക്കത്തിന് പിന്നാലെ ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറി കുടുംബത്തെ ആക്രമിച്ച കേസിൽ ഒരാളെക്കൂടി പൂന്തുറ പൊലീസ് പിടികൂടി. പൂന്തുറ മാണിക്യവിളാകം ഗായത്രി ഭവൻ സ്വദേശി ജെനിൻ (24) ആണ് പിടിയിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ മുട്ടത്തറ സ്വദേശി ബിനു (33), മുട്ടത്തറ ഐ.ഡി.പി ഉന്നതി സ്വദേശികളായ ബെനാൻസ് (28), ബിനോജ് (29), ബൈജു (24) എന്നിവർ നിലവിൽ റിമാൻഡിലാണ്. സമീപത്തെ പള്ളിയിൽ നടന്ന ഡി.ജെ പ്രോഗ്രാമിനിടെ പ്രതികൾ മോശമായി പെരുമാറിയത് പരാതിക്കാരിയുടെ സഹോദരങ്ങൾ ചോദ്യം ചെയ്തിരുന്നു. തർക്കമായതോടെ നാട്ടുകാർ ഇടപെട്ട് ഒത്തുതീർപ്പാക്കി വിട്ടിരുന്നു.
ഈ വിരോധത്തെത്തുടർന്ന്, ഏപ്രിൽ 12-ന് പുലർച്ചെ എട്ടോളം പേരടങ്ങുന്ന സംഘം പരാതിക്കാരിയുടെ വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. വീട്ടിലെത്തിയ സംഘം പരാതിക്കാരിയെയും ഭർത്താവിനെയും അസഭ്യം വിളിക്കുകയും മക്കളെയും സഹോദരങ്ങളെയുമടക്കം മർദിക്കുകയും ചെയ്തു. പൂന്തുറ പൊലീസിൽ പരാതിയെത്തിയതോടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ജെനിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.



