കൊല്ലം ചിറക്കര പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചു. എട്ടാം വാർഡിൽ നിന്ന് വിജയിച്ച ബിജെപിയുടെ രമ്യയാണ് വൈസ് പ്രസിഡന്റ്. യുഡിഎഫ് പിന്തുണയോടെ സിപിഎം മുൻ ലോക്കൽ സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റായിരുന്നു
കൊല്ലം: കൊല്ലം ചിറക്കര പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചു. എട്ടാം വാർഡിൽ നിന്ന് വിജയിച്ച ബിജെപിയുടെ രമ്യയാണ് വൈസ് പ്രസിഡന്റ്. യുഡിഎഫ് പിന്തുണയോടെ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇവിടെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായ ഉല്ലാസ് കൃഷ്ണൻ ആണ് പ്രസിഡന്റ്. എൻഡിഎ -6, യുഡിഎഫ് -5, എൽഡിഎഫ്-5, സ്വതന്ത്രൻ- 1 എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷി നില. സ്വതന്ത്രൻ യുഡിഎഫിനൊപ്പം ചേർന്നതോടെ നറുക്കെടുപ്പിലേക്ക് പോവുകയായിരുന്നു. സ്വതന്ത്രൻ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ എൻഡിഎയ്ക്കും യുഡിഎഫിനും ആറു വീതം വോട്ടായി. ഇതോടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചത്.
അതേസമയം, കൊല്ലം തഴവ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന് ലഭിച്ചു. സിപിഐയുടെ നിസാം തോപ്പിത്തറയാണ് വൈസ് പ്രസിഡന്റ്. സിപിഎമ്മിന്റെ ആർ. സുജയാണ് പ്രസിഡന്റ്. യുഡിഎഫ് -9, എൽഡിഎഫ് -10 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. ഒരു വോട്ട് അസാധുവായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന് ലഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 10 വോട്ടും ഉണ്ടായിരുന്നതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു.
നറുക്കെടുപ്പ് നടന്നയിടങ്ങളിൽ യുഡിഎഫിന് നേട്ടം
കൊല്ലത്ത് ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേക്ക് നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഭാഗ്യ പരീക്ഷണങ്ങൾ യുഡിഎഫിനെ തുണച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പ് നടന്ന ഇടങ്ങളിൽ ദൂരിഭാഗവും യുഡിഎഫ് വിജയിച്ചു. എട്ട് സീറ്റുകൾ വീതം യുഡിഎഫിനും എൽഡിഎഫിനും ഉണ്ടായിരുന്ന മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി. യുഡിഎഫ് -8 എൽഡിഎഫ് -8 എന്നതായിരുന്നു സീറ്റ് നില. ഒരു ബിജെപി അംഗം വിട്ടു നിന്നതോടെയാണ് നറുക്കെടുപ്പിലേക്ക് പോയത്. ഗായത്രി ദേവിയാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സാം വർഗീസ് ആണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ഉമ്മന്നൂർ പഞ്ചായത്തിൽ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി. അതേസമയം, യുഡിഎഫിന് ഭൂരിപക്ഷമുള്ള അലയമൺ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് അംഗം പ്രസിഡന്റായി. പട്ടിക ജാതി സംവരണമായതിനാൽ യുഡിഎഫില്‍ മത്സരിക്കാൻ ആളുണ്ടായിയില്ല. ഇതോടെയാണ് സിപിഎമ്മിലെ എസ്.ആനന്ദിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. എൽഡിഎഫിന് ഭൂരിപക്ഷമുള്ള ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റായി മുൻ എംഎൽഎ ആർ.ലതാദേവിയും വൈസ് പ്രസിഡന്റായിഎസ്.ആർ.അരുൺ ബാബുവും തെരഞ്ഞെടുക്കപ്പെട്ടു.



