നിർമ്മാതാവ് എൻ എം ബാദുഷ ഒരു ദേശീയ പാർട്ടിയിൽ ചേരുമെന്ന് സ്ഥിരീകരിച്ചു. കോൺഗ്രസ് പാരമ്പര്യമുള്ള താൻ രാഷ്ട്രീയ പ്രവേശന ചർച്ചകൾ നടത്തുന്നുണ്ടെന്ന് ബാദുഷ വ്യക്തമാക്കിയപ്പോൾ, ചേരുന്നത് ബിജെപിയാണെന്നാണ് സൂചനകൾ.
കൊച്ചി: നിർമ്മതാവ് എൻ എം ബാദുഷ ബിജെപിയിൽ ചേരുമെന്ന് സൂചന. ഒരു ദേശീയ രാഷ്ട്രയ പാര്‍ട്ടിയിലേക്ക് ചേക്കേറാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നുള്ള ബാദുഷയുടെ പരാമര്‍ശമാണ് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ സജീവമാക്കിയത്. ചര്‍ച്ചകൾ നടക്കുന്നുണ്ടെന്നും സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും ബാദുഷ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. താൻ കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള ആളാണെന്നും പിതാവ് അരൂർ മണ്ഡലം പ്രസിഡന്റും അരൂർ പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നുവെന്നും ബാദുൽ പറഞ്ഞു. താൻ പണ്ട് യൂത്ത് കോൺഗ്രസിൽ സജീവമായിരുന്നുവെന്നും ബാദുഷ കൂട്ടിച്ചേർത്തു.
പാര്‍ട്ടി മാറ്റങ്ങൾ തുടരുന്നു
തൃശൂരിൽ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജോസ് മാഞ്ഞൂരാന് സിപിഎം ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാള ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കര്‍ഷക സംഘം മേഖല സെക്രട്ടറിയുമായിരുന്നു. സിപിഎമ്മിന്റെ ശൈലിയിലും തീരുമാനങ്ങളോടും യോജിക്കാന്‍ കഴിയാത്തത് കൊണ്ടാണ് 20 വര്‍ഷങ്ങളായുള്ള ബന്ധം ഉപേക്ഷിച്ച് 'പഴയ തറവാട്ടിലേക്ക്' തിരിച്ച് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആളൂര്‍ പഞ്ചായത്ത് വെള്ളാഞ്ചിറ സ്വദേശിയാണ് ജോസ് മാഞ്ഞൂരാന്.
ഇദ്ദേഹത്തിൻ്റെ തിരിച്ച് വരവ് ആളൂര്‍ പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ച കോണ്‍ഗ്രസിന് കരുത്ത് പകരുമെന്ന് മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, മണ്ഡലം നേതാക്കളായ സുബി.കെ.സെബാസ്റ്റ്യന്‍, അബ്ദുള്‍ സത്താര്‍, അഡ്വ.പോളി മൂഞ്ഞേലി എന്നിവര്‍ പ്രതികരിച്ചു. മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി, എസ് രാജേന്ദ്രൻ എന്നിങ്ങനെ അടുത്ത കാലത്ത് പാര്‍ട്ടി മാറ്റം നടത്തിയവരുടെ എണ്ണം ഏറെയാണ്.


