മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയിലേക്ക് കടക്കാൻ പത്തുവർഷത്തെ വിസയെടുത്തുവെന്ന് പി.വി. അൻവർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യാത്രയുടെ സമാപന വേദിയിലായിരുന്നു അൻവറിന്റെ പ്രഖ്യാപനം. 

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി വീണ്ടും പി.വി. അൻവർ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ അധികാരത്തിൽ നിന്നും പുറത്താകുന്ന മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പത്തു വർഷത്തെ വിസയടിച്ച് അമേരിക്കയിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണെന്നു പിവി അൻവർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കോഴിക്കോട്ടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൻവർ. 'മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പത്തു വർഷത്തെ വിസ എടുത്ത് അമേരിക്കയിലേക്ക് പോകാൻ കാത്തിരിക്കുകയാണ്. കേരളത്തിലെ ഭരണം അവസാനിക്കുന്നതോടെ അവർ നാടുവിടുമെന്നാണ്' അൻവറിന്റെ പ്രഖ്യാപനം. 

പ്രതിപക്ഷ നേതാവിനു രാഷ്ട്രീയ വനവാസം ഉണ്ടാവില്ല

പ്രതിപക്ഷ നേതാവിനു ഒരിക്കലും രാഷ്ട്രീയ വനവാസം ഉണ്ടാവില്ലെന്നും യുഡിഎഫ് നിയമസഭ തിരഞ്ഞെടുപ്പിൽ തോറ്റാൽ താൻ, രാഷ്ട്രീയ വനവാസം നടത്തുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രഖ്യാപനം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. പാവപ്പെട്ട തൊഴിലാളികളുടെ പേര് പറഞ്ഞ് കൊള്ള നടത്തുന്ന സ്ഥാപനമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെന്ന് അൻവർ ആരോപിച്ചു. ഈ സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കസേരയിൽ എത്തുമ്പോൾ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.