കോഴിക്കോട് പേരാമ്പ്രക്ക് സമീപം ചുവരെഴുതാനെത്തിയ ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. പരിപാടിയുടെ ഭാഗമായി ചുവരെഴുതുന്നതിനിടെ ചെമ്പ് വള ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നും വര്‍ഗീയ പരാമര്‍ശം നടത്തിയെന്നും പരാതിയുണ്ട്. പരിക്കേറ്റ നാല് വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്: ചുവരെഴുതാന്‍ എത്തിയ ദര്‍സ് വിദ്യാര്‍ത്ഥികളെ ചെമ്പ് വള ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ചെറുവണ്ണൂരിലാണ് സംഭവം. ചെറുവണ്ണൂര്‍ പള്ളി ദര്‍സിലെ വിദ്യാര്‍ഥികളായ മുഹമ്മദ് സിനാന്‍, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാമില്‍, അബ്ദുല്‍ ഹാദി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സന്തോഷ്, സുരേഷ് പഴയ മഠത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പോലീസിന് നല്‍കിയ പരാതിയിൽ പറയുന്നു. ദർസിൽ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് സമീപത്തെ വീട്ടുമതിലില്‍ ചുവരെഴുതാൻ പോയപ്പോഴാണ് മർദിക്കപ്പെട്ടത്. പ്രതികൾ വർഗീയ പരാമർശം നടത്തിയെന്നും ആരോപണമുണ്ട്. ചെമ്പ് വള കൊണ്ട് ഇടിയേറ്റ വിദ്യാർത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദര്‍സില്‍ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് സമീപത്തെ വീട്ടുമതിലില്‍ ചുമരെഴുതാന്‍ പോയതായിരുന്നു വിദ്യാർത്ഥികൾ. കഴിഞ്ഞ ദിവസം രാവിലെ ഈ വീട്ടില്‍ പോയി ചുവരെഴുതുന്നതിന് അനുവാദം വാങ്ങിയിരുന്നതായാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് നാലുപേരും കൂടി ചുമരെഴുതുന്നതിനുള്ള സാമഗ്രികളുമായി രാത്രി സ്ഥലത്തെത്തി. എഴുതുന്നതിന് മുന്നോടിയായി വീട്ടുകാരോട് ഒന്നുകൂടി സംസാരിച്ചു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന സന്തോഷും സുരേഷും തങ്ങളോട് മോശമായി സംസാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ദര്‍സിലെ അധ്യാപകന്‍ ഇന്നലെ തന്നെ മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.