പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷം ആഗോള ഊർജ്ജ വിപണിയെ ബാധിച്ചതിനാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ, എൽ.പി.ജി വിലകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താൻ ലിറ്ററിന് 4 മുതൽ 5 രൂപ വരെയും ഗാർഹിക സിലിണ്ടറിന് 40 മുതൽ 50 രൂപ വരെയും വർദ്ധനവ് സർക്കാർ പരിഗണിക്കുന്നതായാണ് സൂചന. 

ന്യൂഡൽഹി: പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷം ആഗോള ഊർജ്ജ വിപണിയെ ബാധിച്ചതോടെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ, എൽ.പി.ജി വിലകൾ വർദ്ധിക്കാൻ സാധ്യത. എണ്ണക്കമ്പനികൾ നേരിടുന്ന സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുന്നതിനായി വില വർദ്ധനവ് അനിവാര്യമാണെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ലിറ്ററിന് 4 മുതൽ 5 രൂപ വരെ വർദ്ധിച്ചേക്കാം എന്നും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാർഹിക സിലിണ്ടറുകൾക്ക് 40 മുതൽ 50 രൂപ വരെ വർദ്ധനവ് ഉണ്ടായേക്കാം. പടിഞ്ഞാറൻ ഏഷ്യയിലെ യുദ്ധം മൂലം ക്രൂഡ് ഓയിൽ വിതരണത്തിലുണ്ടായ തടസ്സങ്ങളും ഷിപ്പിംഗ് ഭീഷണികളും വില ഉയരാൻ കാരണമായി. ദീർഘകാലമായി റീട്ടെയിൽ വിലയിൽ മാറ്റം വരുത്താത്തതിനാൽ എണ്ണ വിപണന കമ്പനികൾ വലിയ നഷ്ടം നേരിടുകയാണ്.

ഈ വർദ്ധനവ് നടപ്പിലാക്കുകയാണെങ്കിൽ, ഏകദേശം നാല് വർഷത്തിന് ശേഷമായിരിക്കും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നത്. 2022 മുതൽ ഇന്ധനവില വലിയ തോതിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ വില വർദ്ധിപ്പിക്കില്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ആഗോള സാഹചര്യങ്ങൾ മാറുന്നത് സമ്മർദ്ദമുണ്ടാക്കുന്നു. വില വർദ്ധനവ് പണപ്പെരുപ്പത്തെയും സാധാരണക്കാരന്റെ ബജറ്റിനെയും ബാധിക്കുമെന്നതിനാൽ അതീവ ജാഗ്രതയോടെയാണ് സർക്കാർ ഈ വിഷയത്തെ സമീപിക്കുന്നത്. അതേസമയം, ഇന്ധനവില കൂടുമെന്ന ഭയത്തിൽ പെട്രോൾ പമ്പുകളിൽ തിരക്ക് വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.