പോലീസ് ഹാജരാക്കിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലെന്നും കൊലപാതക സാധ്യതയും അന്വേഷിക്കാമെന്നും സിംഗിൾ ബഞ്ച് ഉത്തരവിട്ടു.
കൊച്ചി: കുവൈറ്റ് മദ്യ ദുരന്തത്തിനിരയായി നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ സൂരജ് ലാമയുടെ ദുരൂഹ മരണത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ലാമ ഇന്ത്യയിൽ എത്തിയത് മുതൽ മരണം വരെയുള്ള കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. പോലീസ് ഹാജരാക്കിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലെന്നും കൊലപാതക സാധ്യതയും അന്വേഷിക്കാമെന്നും സിംഗിൾ ബഞ്ച് ഉത്തരവിട്ടു. പ്രത്യേക സംഘത്തിന് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകണമെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. ഡിഎൻഎ പരിശോധനയിലായിരുന്നു കളമശ്ശേരിയിൽ അഴുകിയ നിലയിൽ കണ്ടെത്തിയത് സൂരജ് ലാമയുടെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞത്. മദ്യദുരന്തത്തിന് പിന്നാലെ ഓർമ്മ ശക്തി നഷ്ടമായ സൂരജ് ലാമയെ തേടി കുടുംബം കേരളത്തിലെത്തിയപ്പോഴാണ് പോലീസ് അന്വേഷണം തുടങ്ങിയത്. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് നേരത്തെ നെടുമ്പാശ്ശേരി എസ്.എച്ച്ഒയെ കോടതി വിളിച്ച് വരുത്തിയിരുന്നു.

