ഇടുക്കി അടിമാലിയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതർക്ക് വീട്ടു വാടക നൽകാൻ തീരുമാനമായി

ഇടുക്കി: ഇടുക്കി അടിമാലിയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതർക്ക് വീട്ടു വാടക നൽകാൻ തീരുമാനമായി. മന്ത്രി റോഷി അഗസ്റ്റിന്‍റെ അധ്യക്ഷതയിൽ ദുരന്ത ബാധിതരുടെ പ്രതിനിധികളും എഡിഎമ്മുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഇതോടെ ദുരിത ബാധിതർ നടത്തി വന്നിരുന്ന സമരം തൽക്കാലത്തേക്ക് അവസാനിപ്പിക്കാൻ തീരുമാനമായി. ഒക്ടോബർ 25നുണ്ടായ വൻ മണ്ണിടിച്ചിലിലാണ് അടിമാലി ലക്ഷംവീട് കോളനിയിലെ വീടുകൾ നശിച്ചത്. അപകട സാധ്യത കണക്കിലെടുത്ത് 23 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. എട്ടു കുടുംബങ്ങൾ കെഎസ്ഇബി യുടെ ഒഴിഞ്ഞു കിടന്ന ക്വാർട്ടേഴ്സുകളിലേക്കും പതിനഞ്ച് കുടുംബങ്ങൾ വാടക വീടുകളിലേക്കുമാണ് മാറിയത്. ഇവരുടെ വീട്ടുവാടക കരാർ കമ്പനി നൽകുമെന്ന് കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ ധാരണയായിരുന്നു.

എന്നാൽ മൂന്ന് മാസമായി ക വാടക നൽകാതെ വന്നതോടെ ദുരന്ത ബധിതർ കരാർ കമ്പനിയുടെ യാഡിനു മുന്നിൽ സമരം തുടങ്ങി. കുട്ടികൾ ഉൾപ്പെടെയാണ് സമര രംഗത്തെത്തിയത്. തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻറെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് വാടക കൈമാറാൻ തീരുമാനമായത്. മൂവായിരം രൂപ മുതൽ പതിനയ്യായിരം രപ വരെയാണ് പ്രതിമാസ വാടക. വാടക ഇനത്തിൽ കുടിശികയുണ്ടായിരുന്ന ആറു ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപ കരാർ കമ്പനി സമര സമിതിക്ക് കൈമാറി.

സംഭവം സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് രണ്ട് ദിവസത്തിനുള്ളിൽ റിപ്പർട്ട് സമ‍ർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷം സർക്കാർ തുടർ നടപടികൾ സ്വകരിക്കും. ഇൻഷൂറൻസ് തുക വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കരാർ കമ്പനിക്കും നി‍ർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. തുടർ നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

YouTube video player