യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രിയാക്കണമെന്ന മുൻ ഡിജിപി ടി പി സെൻകുമാറിന്റെ അഭിപ്രായം കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ മുഖ്യമന്ത്രി ചർച്ചകളിൽ താൽപര്യമില്ലെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കിയപ്പോൾ, ത്യാഗം സഹിച്ചവർ മുഖ്യമന്ത്രിയാകണമെന്ന് കോൺഗ്രസ് നേതാവ് അജയ് തറയിലും പ്രതികരിച്ചു.

തിരുവനന്തപുരം: യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷ് തന്നെ കേരളം നയിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. കൊടിക്കുന്നിൽ സുരേഷിനെ കേരള മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിലെ ഒരു സീനിയർ നേതാവാണ് അദ്ദേഹം. എന്നാൽ കേരളത്തിന്‍റെ മുഖ്യമന്ത്രി പദവിക്ക് അദ്ദേഹത്തെ അയോഗ്യനാക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ്? ദളിതർക്കും ഒബിസികൾക്കും വേണ്ടി ദിനംപ്രതി ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി, അതേ സമീപനം സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ പ്രാവർത്തികമാക്കേണ്ടതില്ലേയെന്ന് ചോദ്യം ഉയരുന്നുണ്ടെന്നും ടി പി സെൻകുമാർ കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ലെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. താല്പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും, ചർച്ച ചെയ്യുന്നവർ ചെയ്യട്ടെയെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഇതിനിടെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കോൺ​ഗ്രസ് നേതാവ് അജയ് തറയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ത്യാഗവും കഷ്ടപ്പാടുകളും അനുഭവിച്ച് ഉയര്‍ന്നു വന്നൊരാള്‍ മുഖ്യമന്ത്രിയാകണമെന്നും സമരപഥങ്ങളില്‍ കൈകഴുകി മാറി നിന്നവരാകരുത് മുഖ്യമന്ത്രിയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ എംഎല്‍എമാര്‍ തീരുമാനിക്കും. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക് പുറത്ത് നിന്നും കേരളത്തിൽ മുഖ്യമന്ത്രിമാർ വന്നിട്ടുണ്ടെന്ന് എ.കെ. ആന്‍റണി മുഖ്യമന്ത്രിയായ പശ്‌ചാത്തലങ്ങൾ ഓർമിപ്പിച്ച് അജയ് തറയിൽ ചൂണ്ടിക്കാട്ടി. താന്‍ ആരുടെയും പേരെടുത്ത് പറഞ്ഞല്ല ഫേസ്ബുക്ക് കുറിപ്പ് എഴുതിയത്. തന്‍റെ സ്വപ്നം മാത്രമാണ് ഫേസ്ബുക്കിൽ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു.