ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയുടെ ജാമ്യ ഹർജി പരിഗണിക്കവെ, ശബരിമലയിൽ ഇനി സ്വർണം വല്ലതും ബാക്കിയുണ്ടോ എന്ന് സുപ്രീം കോടതി പരിഹാസരൂപേണ ചോദിച്ചു.
ദില്ലി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും ചോദ്യവുമായി സുപ്രീംകോടതി. ബാക്കി എന്തെങ്കിലും സ്വർണം ശബരിമലയിൽ അവശേഷിക്കുന്നുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചു. പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജി സുപ്രീംകോടതി മാർച്ച് ഒൻപതിന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരോഗ്യകാര്യങ്ങൾ പരിഗണിച്ചാണ് എസ്. ജയശ്രീക്ക് ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതികൾക്കും യാതൊരു ഇളവും നൽകില്ലെന്നും കോടതി സൂചന നൽകി. അറസ്റ്റ് നിയമവിരുദ്ധമാണെന്നും പരാതിക്കാരൻ പറഞ്ഞു.
ജസ്റ്റിസ് സതീശ് ചന്ദ്രശർമയാണ് ശബരിമലയിൽ സ്വർണം വല്ലതും ബാക്കിയുണ്ടോ എന്ന് ചോദിച്ചത്. കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ ഇത് ചോദിക്കാതിരിക്കാനാകില്ലെന്നും ജസ്റ്റിസ് പറഞ്ഞു. സ്വർണം പൂശുകമാത്രമാണ് തന്റെ ജോലി. മംഗൾയാനിലും ചന്ദ്രയാനിലുമൊക്കെ സ്വർണം പൂശി നൽകിയിട്ടുണ്ട്. സ്വർണം മോഷ്ടിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും പരാതിക്കാരൻ പറഞ്ഞു. റെപ്യൂട്ടഡ് ആയ കമ്പനിയുടെ നടത്തിപ്പുകാരനാണ് താനെന്നും ഭണ്ഡാരി പറഞ്ഞു. കേസ് വെള്ളിയാഴ്ച പരഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി.
