വ്യാഴാഴ്ച വരെ ദുഃഖാചാരണം ആചരിക്കുമെന്നും വെള്ളിയാഴ്ച മുതൽ എഴുന്നള്ളിപ്പും മേളങ്ങളും പതിവ് പോലെ നടത്തുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു.
തൃശ്ശൂർ: പാറമേക്കാവിന് പിന്നാലെ പൂരം നടത്തണമെന്ന് തിരുവമ്പാടി കമ്മിറ്റിയിലും പൊതുവികാരം. വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താനാണ് ധാരണയായത്. വ്യാഴാഴ്ച വരെ ദുഃഖാചാരണം ആചരിക്കുമെന്നും വെള്ളിയാഴ്ച മുതൽ എഴുന്നള്ളിപ്പും മേളങ്ങളും പതിവ് പോലെ നടത്തുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു. ദേവസ്വം മന്ത്രി വിളിച്ച നാളത്തെ യോഗത്തിൽ ഇരു ദേവസ്വങ്ങളും നിലപാട് സർക്കാരിനെ അറിയിക്കും. അതേസമയം പൂരം നടത്തിപ്പ് തീരുമാനിക്കാൻ നാളെ തൃശ്ശൂരിൽ യോഗം ചേരും. രാവിലെ പത്തരയ്ക്ക് ജില്ലകളക്ടറേറ്റിലാണ് യോഗം ചേരുക. ദേവസ്വങ്ങളുടെ അഭിപ്രായം കേട്ടതിന് ശേഷം അന്തിമതീരുമാനം എടുക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. അതേ സമയം വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താനാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ തീരുമാനം.
അതേസമയം ഇതുവരെ മുണ്ടത്തിക്കോട് വെടിമരുന്ന് സ്ഫോടന ദുരന്തത്തിൽ 14 മരണമാണ് സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന 5 പേരുൾപ്പെടെ 13 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. ദുരന്തത്തിൽ 4 പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ. അതേസമയം, വെടിക്കെട്ട് സ്ഫോടനത്തിൽ ശരീര ഭാഗങ്ങൾ തേടിയുള്ള പരിശോധന പൂർത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂർത്തിയാക്കി. വെടിക്കെട്ട് നിർമാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ പരിശോധനയും പൂർത്തിയായി. അവിടെ നിന്നും ശരീര ഭാഗങ്ങളൊന്നും കണ്ടെത്താനായില്ല. ചില വസ്തുക്കൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പിൾ ഫോറൻസിക് എടുത്ത ശേഷം പൊലീസ് നിർദേശം അനുസരിച്ചായിരിക്കും ബാക്കി തീരുമാനം.

