ആദ്യ ഘട്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ മകന്‍ വി ഇ അബ്ദുല്‍ ഗഫൂറിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് മുസ്ലിംലീഗില്‍ ധാരണ. പുതുയുഗയാത്രയ്ക്ക് മുന്നോടിയായുളള ജാഥ നയിച്ച് ഗഫൂര്‍ മണ്ഡലത്തില്‍ പ്രചാരണവും തുടങ്ങിക്കഴിഞ്ഞു

കൊച്ചി: 2021ലെ നിയമസഭ തിരഞ്ഞെടുപ്പ് മത്സരത്തിന്‍റെ തനിയാവര്‍ത്തനത്തിനാണ് എറണാകുളം ജില്ലയിലെ കളമശേരി നിയോജക മണ്ഡലത്തില്‍ ഇക്കുറിയും കളമൊരുങ്ങുന്നത്. ആദ്യ ഘട്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ മകന്‍ വി ഇ അബ്ദുല്‍ ഗഫൂറിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് മുസ്ലിംലീഗില്‍ ധാരണ. പുതുയുഗയാത്രയ്ക്ക് മുന്നോടിയായുളള ജാഥ നയിച്ച് ഗഫൂര്‍ മണ്ഡലത്തില്‍ പ്രചാരണവും തുടങ്ങിക്കഴിഞ്ഞു.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. പക്ഷേ കളമശേരിയില്‍ അബ്ദുള്‍ഗഫൂര്‍ രണ്ടാം മത്സരത്തിന് ഇറങ്ങിയ മട്ടാണ്. ഗഫൂറിന് വീണ്ടും സീറ്റ് നല്‍കുന്ന കാര്യത്തില്‍ ലീഗില്‍ പ്രാദേശികമായി രണ്ടഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും സംസ്ഥാന നേതൃത്വം ഗഫൂറിനൊപ്പം തന്നെ നിലയുറപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുളള മണ്ഡലത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെയെല്ലാം ഒപ്പം നിര്‍ത്തുകയെന്നതാണ് രണ്ടാമൂഴത്തില്‍ ഗഫൂറിന് മുന്നിലുളള വെല്ലുവിളി. പി രാജീവാകട്ടെ വികസന മുന്നേറ്റ ജാഥ നടത്തി മണ്ഡലത്തില്‍ ഒരു മുഴം മുന്നേ പ്രചാരണം തുടങ്ങിയിരുന്നു.