തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന് പിന്നാലെ രക്ഷാപ്രവർത്തനങ്ങൾക്കായി ധനസഹായം അനുവദിച്ച് കേരള സർക്കാർ. 50 ലക്ഷം രൂപയാണ് അനുവദിച്ചത്. തൃശൂർ ജില്ലാ കളക്ടർക്ക് തുക അനുവദിച്ചത്.

തൃശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന് പിന്നാലെ ധനസഹായം അനുവദിച്ച് കേരള സർക്കാർ. 50 ലക്ഷം രൂപയാണ് അനുവദിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കാനാണ് തൃശൂർ ജില്ലാ കളക്ടർക്ക് തുക അനുവദിച്ചത്. അതേസമയം, സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. മരിച്ചവരുടെ എണ്ണം 13 ആയി. 13 പേർ ചികിത്സയിൽ കഴിയുകയാണ്. അഞ്ച് പേരുടെ നില അതീവ ​ഗുരുതരമാണെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഒരാൾ വെൻ്റിലേറ്ററിലാണ്.

അപകടത്തിൽ പെട്ടവരിലേറെയും മുണ്ടത്തിക്കോട് - കുണ്ടന്നൂർ സ്വദേശികളാണെന്നാണ് ലഭ്യമാകുന്ന വിവരം. ശരീരഭാഗങ്ങൾ മൃതദേഹങ്ങളായി ആണ് കണക്കാക്കുന്നത് എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. 3 സ്ത്രീകൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇവർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയതായിരുന്നു. അതേസമയം, മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റുകയാണ്. അവിടെ ഫോറൻസിക്ക് വിഭാഗത്തിന് പരിശോധനക്ക് പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

അപകടം നടന്ന സ്ഥലത്ത് തീ അണയ്ക്കാൻ റോബോട്ടിക് സംവിധാനം ഉപയോഗിക്കുമെന്ന് ഫയർഫോഴ്‌സ്‌ മേധാവി നിതിൻ അഗർവാൾ അറിയിച്ചു. റോബോട്ടിനെ ഉപയോഗിച്ച് തീ കെടുത്താനാണ് നിലവിൽ ശ്രമിക്കുന്നത്. എറണാകുളത്ത് നിന്ന് എത്തിക്കുമെന്നും നിതിൻ അഗർവാൾ പറഞ്ഞു. സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിക്കുകയും ചെയ്തു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News