എസ് എസ് എൽ സി, ഹയർസെക്കന്ററി പരീക്ഷാ സമ്മർദ്ദം ലഘൂകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് 'WE-HELP' എന്ന പേരിൽ ടോൾഫ്രീ സഹായകേന്ദ്രം ആരംഭിക്കുന്നു. പരീക്ഷയിൽ കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കാനാണിത്
തിരുവനന്തപുരം: എസ് എസ് എൽ സി/ഹയർസെക്കന്ററി പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി WE-HELP എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം തുടങ്ങും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർസെക്കണ്ടറി വിഭാഗം)മാണ് ഈ സംവിധാനം ആരംഭിക്കുന്നത്. ഫെബ്രുവരി 16 മുതൽ ഇത് പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. ഇതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി 18004252844 എന്ന നമ്പറിൽ വിളിക്കാം. ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകും.
എല്ലാ ഹയർസെക്കന്ററി സ്കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്കൂൾ തലത്തിൽ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഹയർസെക്കന്ററി കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ജനറൽ എഡ്യൂക്കേഷൻ വി.എച്.എസ്.ഇ വിഭാഗം അടുത്ത അധ്യയന വർഷം പഠന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടു പ്രധാന പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വ്യവസായ സഹകരണ സംരംഭമായ വി.എച്.എസ്.ഇ I കണക്ട് ന്റെ ഉദ്ഘാടനമാണ് ഇതിൽ ആദ്യത്തേത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പാഠ്യപദ്ധതി നടപ്പാക്കൽ, പരിശീലനം, ഇന്റേൺഷിപ്പുകൾ, വിലയിരുത്തൽ, തൊഴിൽ സാധ്യത പഠനങ്ങൾ എന്നിവയിൽ കൂടുതൽ വ്യവസായ പങ്കാളിത്തം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു വ്യവസായ സഹകരണ സംരംഭമാണ് VHSE I കണക്ട്. ഈ സംരംഭത്തിന്റെ ഭാഗമായി, പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള കൂടുതൽ വ്യവസായ പങ്കാളികളെ ഉൾപ്പെടുത്തുന്നതിനായി ഒരു ബ്രാൻഡിന്റെ ഉദ്ഘാടനമാണ് ഉദ്ദേശിക്കുന്നത്. കെൽട്രോൺ, കെ.എസ്.ഇ.ബി., കെ.എസ്.എഫ്.ഇ., കേരള ബാങ്ക് തുടങ്ങിയ നിരവധി പൊതുമേഖലാ, അർദ്ധസർക്കാർ സ്ഥാപനങ്ങളുമായി സഹകരണം നിലവിലുണ്ട്. എങ്കിലും സ്വകാര്യ മേഖലയിലെ കമ്പനികളെക്കൂടെ ഉൾപ്പെടുത്തണം. ഇത് ഒരു തുടർപ്രവർത്തനമായി നടക്കേണ്ടതാണ്. പ്രസ്തുത സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തയ്യാറാക്കി അംഗീകരിച്ച പാഠ്യപദ്ധതികളുടെ ഔപചാരിക പ്രകാശനം/പ്രസിദ്ധീകരണമാണ് രണ്ടാമത്തേത്. 2018 ൽ എൻഎസ്ക്യുഎഫ് കോഴ്സുകൾ ആരംഭിച്ചത് മുതൽ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ രജിസ്ടറിയിൽ നിന്നെടുക്കുന്ന കോഴ്സുകൾ വിഎച്ച്എസ്ഇ അധ്യയനത്തിന് ചേരുന്ന രീതിയിൽ പാകപ്പെടുത്തിയാണ് നൽകുന്നത്. അടുത്ത സമയം വരെ അനൗദ്യോഗികമായി നൽകിയിരുന്ന കരിക്കുലം നിലവിൽ കരിക്കുലം കമ്മറ്റി അംഗീകാരത്തോടെ അടുത്ത അധ്യയനവർഷത്തിൽ പ്രയോജനപ്പെടുന്ന രീതിയിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.


