ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍ അനുവദിക്കുകയായിരുന്നു സർക്കാർ. ഇതിനെതിരെയാണ് കെകെ രമ രംഗത്തെത്തിയത്. പിണറായിയുടെ ആഭ്യന്തര വകുപ്പിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ലെന്ന് കെകെ രമ പറഞ്ഞു.
തിരുവനന്തപുരം: ടിപി കേസ് കൊലയാളികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി കെകെ രമ എംഎൽഎ. പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണെന്നും സർക്കാറിന്റെ കാലാവധി തീരും മുമ്പ് പ്രതികളെ അത് ബോധ്യപ്പെടുത്തുകയാണെന്നും കെകെ രമ വിമർശിച്ചു. അതുകൊണ്ടാണ് തുടർച്ചയായി പരോൾ നൽകുന്നത്. കൊലയാളികളിൽ നിന്ന് കൈക്കൂലി വാങ്ങിയ ആളാണ് ജയിൽ മേധാവി. പിണറായി വിജയന്റെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ലെന്നും കെകെ രമ പറഞ്ഞു. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍ അനുവദിക്കുകയായിരുന്നു സർക്കാർ.
പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. എന്നാൽ വർഷാവസാനം നൽകുന്ന സ്വാഭാവിക പരോൾ മാത്രമാണിതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. 15 ദിവസത്തെ പരോളാണ് പ്രതികള്‍ക്ക് ഇപ്പോള്‍ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ ടികെ രജീഷിനും പരോള്‍ അനുവദിച്ചിരുന്നു. ഒരു മാസം ജയിലിൽ കിടക്കുന്നവര്‍ക്ക് 5 ദിവസത്തെ പരോളുണ്ട്. അതുപോലെ ഒരു വര്‍ഷം ജയിലിൽ കഴിയുന്നവര്‍ക്ക് 60 ദിവസം ലഭിക്കും. ഇത് അനുവദിക്കുക എന്നുള്ളത് ജയിൽ ചട്ടമാണ്. തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളിലായി ആര്‍ക്കും പരോള്‍ നൽകിയിരുന്നില്ല. 31ആകുമ്പോഴേയ്ക്കും സമയം അവസാനിക്കുന്നത് കൊണ്ട് പരമാവധി ആളുകള്‍ക്ക് ആവശ്യപ്പെട്ടത് പോലെ പരോളനുവദിക്കുന്നു എന്ന വിശദീകരണമാണ് ജയിൽ വകുപ്പ് നൽകുന്നത്.


