കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ്. പെൺകുട്ടിയുടെ നെറ്റിയിലും താടിയിലും മുറിവുകളുള്ളത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: കൊയിലാണ്ടിയിൽ ഇന്നലെ ഉണ്ടായൊരു മരണം വലിയ ദുരൂഹതകൾക്ക് വഴിവെച്ചിരിക്കുകയാണ്. പൊയിൽകാവിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിനിയായ 21കാരി ശ്രീനന്ദയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആ പെൺകുട്ടിയുടെ നെറ്റിയിലും താടിയിലും മുറിവുണ്ട്. എന്തിനാണ് ശ്രീനന്ദ ജീവനൊടുക്കിയത് എന്നതിൽ ഈ നിമിഷം വരെ ബന്ധുക്കൾക്കോ പൊലീസിനോ സൂചനയില്ല.

ഇന്നലെ വൈകുന്നേരമാണ് സംഭവം. കൊയിലാണ്ടി ഗുരുദേവ കോളേജ് മൂന്നാം വർഷ സൈക്കോളജി വിദ്യാർത്ഥിയാണ് ശ്രീനന്ദ. കോളേജിൽ നിന്നും വൈകുന്നേരം വീട്ടിൽ മടങ്ങി എത്തി. തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പോകാൻ അച്ഛനും അമ്മയും വിളിച്ചെങ്കിലും ഇല്ലെന്ന് പറഞ്ഞ് ശ്രീനന്ദ വീടിനകത്തേക്ക് പോയി. കുറച്ചുകഴഞ്ഞ് വീട്ടിലെത്തിയ അച്ഛൻ വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയിൽ കാണുന്നത്.

ശ്രീനന്ദയുടെ മുഖത്ത് എങ്ങിനെ മുറിവ് പറ്റി എന്നതിലാണ് സംശയം. മരണത്തിന് മുന്പ് സംഭവിച്ചതാണോ എന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമാകുമെന്നാണ് കരുതുന്നത്. പ്രശ്നങ്ങളോ, പ്രയാസങ്ങളോ അറിയിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അസ്വാഭാവിക മരണത്തിൽ കേസെടുത്ത് കൊയിലാണ്ടി പൊലീസ് അന്വേഷണം തുടങ്ങി.