ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ കുഴിമന്തി വെച്ചുകൊണ്ടുള്ള വിഷു ആശംസ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദം ഉടലെടുത്തത്. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി ആലപ്പുഴയിലെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസ്.
ആലപ്പുഴ: മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയതിൽ കേസ് എടുത്ത് പൊലീസ്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ് (ഭാരതീയ ന്യായ സംഹിത 192 പ്രകാരം) എടുത്തത്. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെതിരെയാണ് കേസ്. ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്. അർഷാദിനെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയത്.
ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ കുഴിമന്തി വെച്ചുകൊണ്ടുള്ള വിഷു ആശംസ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദം ഉടലെടുത്തത്. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി ആലപ്പുഴയിലെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസ്. പോസ്റ്റർ തയ്യാറാക്കിയത് പുറത്തുനിന്നുള്ള ഏജൻസിയാണെന്നും തന്റെ ശ്രദ്ധയിൽപ്പെടാതെയാണ് ഇത് സംഭവിച്ചതെന്നും ഉടമ വീഡിയോയിലൂടെ വ്യക്തമാക്കി. വിവാദമായ ചിത്രം പ്രചരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മുൻകരുതൽ നടപടിയായി ഹോട്ടലിന് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.


