ബിജെപി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിപാടിയിൽ പങ്കെടുക്കാൻ കേരള സംഘം ഇന്ന് ദില്ലിയിലെത്തും കേരളത്തിൽ നിന്നും തിരുവനന്തപുരം മേയർ വിവി രാജേഷിന്‍റെ നേതൃത്വത്തിൽ 115 ബിജെപി തദ്ദേശ പ്രതിനിധികളാണ് സംഘത്തിലുള്ളത്

ദില്ലി: ബിജെപി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിപാടിയിൽ പങ്കെടുക്കാൻ കേരള സംഘം ഇന്ന് ദില്ലിയിലെത്തും കേരളത്തിൽ നിന്നും തിരുവനന്തപുരം മേയർ വിവി രാജേഷിന്‍റെ നേതൃത്വത്തിൽ 115 ബിജെപി തദ്ദേശ പ്രതിനിധികളാണ് സംഘത്തിലുള്ളത്. ഇന്നുച്ചയ്ക്ക് ദില്ലിയിൽ എത്തുന്ന സംഘം വൈകിട്ട് അഞ്ചുമണിക്ക് യുദ്ധസ്മാരകം സന്ദർശിക്കും. വൈകിട്ട് ആറിന് ബിജെപി കേന്ദ്രകമ്മിറ്റി ആസ്ഥാനത്ത് ദേശീയ അധ്യക്ഷൻ നിതിൻ നവീനൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെയും മറ്റന്നാളുമായാണ് നൈപുണ്യ വികസന പരിപാടി. നാളെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിവിധ കേന്ദമന്ത്രിമാരെയും കാണും. പാർലമെന്‍റും സന്ദർശിക്കും. തിങ്കളാഴ്ചയാണ് തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായി ദില്ലിയിലേക്ക് തിരിച്ചത്.

തലസ്ഥാനത്ത് ചരിത്രജയത്തിന് പിന്നാലെയാണ് മേയറുടെയും സംഘത്തിന്‍റെയും ദില്ലി യാത്ര. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വികസന രൂപരേഖ നൽകിയിരുന്നു. അതിൽ തുട‍രാലോചനകൾക്കായി മേയര്‍ വിവി രാജേഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നഗരാസൂത്രണ, ഗ്രാമവികസന മന്ത്രിമാരുമായി ച‍‍ർച്ചയുണ്ടാകും. തിരുവനന്തപുരം കോര്‍പ്പറേഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ബിജെപി അംഗങ്ങളുമാണ് യാത്രാസംഘത്തിലുള്ളത്. കേരളത്തിന് അകത്തും സംസ്ഥാനത്തിന് പുറത്തുമായി വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് ബിജെപി സംഘം ദില്ലിയിലെത്തുന്നത്.. മേയറായി വിവി രാജേഷിനെ തീരുമാനിച്ച ശേഷം പല വിഷയങ്ങളിൽ നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന ആർ ശ്രീലേഖ ദില്ലി യാത്രസംഘത്തിന് ഒപ്പമില്ല. നീരസം കൊണ്ടല്ലെന്ന് പിന്നീട് സമൂഹ മാധ്യമ പ്രതികരണത്തിൽ ശ്രീലേഖ വ്യക്തമാക്കുകയും ചെയ്തു. ദില്ലി യാത്ര ഉപേക്ഷിച്ചതിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളുണ്ടെന്നുമാണ് ആർ ശ്രീലേഖ സമൂഹമാധ്യമ വീഡിയോയിൽ വ്യക്തമാക്കിയിരുന്നത്.