സിപിഎം സൈബർ ഗ്രൂപ്പിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് മാധ്യമ പ്രവർത്തകരായ മോഹൻ ദാസും ഇ എസ് സുബാഷും വ്യക്തമാക്കി. നികേഷ് കുമാറുമായുള്ള അതൃപ്തിയെ തുടർന്ന് ഇവർ ടീം വിട്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം.
തിരുവനന്തപുരം: സിപിഎം സൈബർ ഗ്രൂപ്പിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് മാധ്യമ പ്രവർത്തകനായ മോഹൻ ദാസും. സോഷ്യൽ മീഡിയയുടെ ഭാഗമായി പ്രവർത്തിക്കാൻ ദേശാഭിമാനി പ്രവർത്തകരായിരുന്നവരെ വിവിധ ഘട്ടങ്ങളിൽ താൽക്കാലികമായി നിയോഗിക്കാറുണ്ട്. അങ്ങനെ നിയോഗിക്കപ്പെട്ടവർ അതിൻ്റെ ഭാഗമായി തുടരുന്നുമുണ്ടെന്നും മോഹൻദാസ് ഫേസ്ബുക്കിൽ കുറിച്ചു. നിഷേധിച്ചുള്ള വിശദീകരണത്തിന് പിന്നിൽ പാർട്ടി സമ്മർദമെന്നും സൂചന.
സിപിഎം സൈബർ ഗ്രൂപ്പിൽ തുടരുമെന്ന് ഇ എസ് സുബാഷും അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ സോഷ്യൽ മീഡിയ ടീമുമായുള്ള സഹകരണം തുടരുമെന്നും മറിച്ചുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്നും ഇഎസ് സുഭാഷ് ഫേസ്ബുക്ക് പേജിൽ കുറിച്ചു. താൻ എവിടെയും പോയിട്ടില്ലെന്നും ദേശാഭിമാനിയിൽ ഉണ്ടായിരുന്നപ്പോഴും വിരമിച്ചശേഷവും സോഷ്യൽ മീഡിയയുമായി സഹകരിക്കാറുണ്ടെന്നും ഇഎസ് സുഭാഷ് കുറിച്ചു. വിരമിച്ചശേഷം ഇതിൽ കൂടുതലായി ഇടപെടുന്നുണ്ട്. അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും തുടരുമെന്നും ഇഎസ് സുഭാഷ് പറഞ്ഞു.
നികേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്ന് ഇവർ ടീമിൽ നിന്നും വിട്ടുമാറിയതായി വാർത്തകൾ വന്നതിന് പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം. എം വി ഗോവിന്ദൻ മുൻകൈയെടുത്താണ് നികേഷ് കുമാറിനെ എകെജി സെന്ററിലേക്ക് കൊണ്ടുവരുന്നത്.


