കാസർകോട് സ്വദേശി മുഹമ്മദ് ഇന്ത്യൻ പൗരനല്ലെന്ന പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി. ഇതോടെ അദ്ദേഹത്തിന്റെ വോട്ടവകാശം സാധുവാക്കുകയും, വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരെ നിയമനടപടിക്ക് കളക്ടർ ഉത്തരവിടുകയും ചെയ്തു.
കാസർകോട് : കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന് ഇനി ആശങ്ക വേണ്ട. മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ. മുഹമ്മദ് ഇന്ത്യൻ പൗരനല്ലെന്നും വോട്ടർ പട്ടികയിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ പരാതി അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി വോട്ടവകാശം സാധുവാക്കി. താൻ ഇന്ത്യൻ പൗരൻ അല്ലെന്നു അറിയിച്ചതോടെ ഏറെ വിഷമത്തിലായെന്ന് മുഹമ്മദ് പ്രതികരിച്ചിരുന്നു.
അതേ സമയം, ഇന്ത്യൻ പൗരത്വമില്ലെന്നാരോപിച്ച് പൈവളിക സ്വദേശി മുഹമ്മദിനെതിരെ പരാതി നൽകിയ ബിജെപി നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു . മുഹമ്മദിന്റെ പേര് നിലവിലെ പട്ടികയിൽ നിലനിർത്താൻ തിരഞ്ഞെടുപ്പ് റജിസ്ട്രേഷൻ ഓഫിസർ ഉത്തരവിട്ടു.
മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം–7 പ്രകാരം ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ട നൽകിയ പരാതിക്കു പിന്നാലെയാണ് നടപടി. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളികെ പ്രദേശവുമായി ബന്ധപ്പെട്ട് “ഇന്ത്യൻ പൗരത്വമില്ല” എന്നാരോപിച്ച് മുഹമ്മദ് എന്ന വ്യക്തിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം–7 പ്രകാരം സമർപ്പിച്ച പരാതിയിൽ ഇന്ന് നിയമാനുസൃതമായ ഹിയറിംഗ് നടത്തിയെന്ന് കളക്ർ അറിയിച്ചു.പരാതിക്കാരൻ ഹിയറിംഗിൽ ഹാജരായെങ്കിലും, തന്റെ ആരോപണത്തെ പിന്തുണയ്ക്കുന്ന യാതൊരു രേഖാപരമായ തെളിവും സമർപ്പിക്കാനായില്ല. ഹിയറിംഗിൽ നടത്തിയ രേഖാപരിശോധനയും വിവരശേഖരണവും അടിസ്ഥാനമാക്കി സമർപ്പിച്ച പരാതി അസത്യവും അടിസ്ഥാനരഹിതവും ആണെന്ന് കണ്ടെത്തി. അതിനാൽ മുഹമ്മദിന്റെ പേര് നിലവിലെ തെരഞ്ഞെടുപ്പ് പട്ടികയിൽ നിലനിർത്താൻ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ (ERO) ഉത്തരവിട്ടു.
പരിശോധനയിൽ, സമർപ്പിച്ച പരാതി മനപ്പൂർവ്വം തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി നൽകിയതാണെന്ന് കണ്ടെത്തിയതിനാൽ, ഇത് ജനപ്രാതിനിധ്യ നിയമം, 1950 ലെ സെക്ഷൻ 31 പ്രകാരമുള്ള ശിക്ഷാർഹമായ കുറ്റമായി പരിഗണിക്കുന്നു. അതനുസരിച്ച് ബന്ധപ്പെട്ട വ്യക്തിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്നതാണ്.
വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനായി ഫോം–7 പ്രകാരം എതിർപ്പ് സമർപ്പിക്കുന്നത് നിയമപരമായ അവകാശമാണെങ്കിലും, ഉദ്ദേശപൂർവ്വം വ്യാജവിവരങ്ങൾ നൽകി ജനാധിപത്യപ്രക്രിയയെ തെറ്റിദ്ധരിപ്പിക്കുന്ന ശ്രമങ്ങൾ കടുത്ത നിയമനടപടികൾക്ക് വിധേയമാകും.
സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനായി വോട്ടർ പട്ടികയുടെ ശുദ്ധിയും കൃത്യതയും നിർണായകമാണ്. അടിസ്ഥാനരഹിതവും വ്യാജവുമായ പരാതികൾ പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാൽ എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറുകയും നിയമപ്രക്രിയയിൽ സഹകരിക്കുകയും ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു.


