എംവി ​ഗോവിന്ദന് പണം നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് തിരുത്തിപ്പറഞ്ഞ് വയോധികൻ. പാർട്ടിയോട് വലിയ കൂറ് ഉള്ളത് കൊണ്ടാണ് പെൻഷൻ തുക നൽകിയതെന്ന് മൊയ്തീൻ പറഞ്ഞു

കോഴിക്കോട്: എംവി ​ഗോവിന്ദന് പണം നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് തിരുത്തിപ്പറഞ്ഞ് വയോധികൻ. പാർട്ടിയോട് വലിയ കൂറ് ഉള്ളത് കൊണ്ടാണ് പെൻഷൻ തുക നൽകിയതെന്ന് മൊയ്തീൻ പറഞ്ഞു. ആരും പറഞ്ഞിട്ടല്ല പണം നൽകിയതെന്നാണ് നിലവില്‍ മൊയ്തീന്‍റെ വിശദീകരണം. സിപിഎമ്മിന്‍റെ വികസന മുന്നേറ്റ ജാഥയ്ക്കിടെ ഇയാൾ എംവി ഗോവിന്ദന് പണം നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ മൊയ്തീന്‍റെ ആദ്യ വിശദീകരണം ഇങ്ങനെയായിരുന്നില്ല. സ്വമനസാലെ പോയി പെൻഷൻ പണം നൽകിയതല്ലെന്നും ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്നുമാണ് ഇദ്ദേഹം ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ആദ്യ പ്രതികരണം ഇപ്പോൾ തിരുത്തി പറയുകയാണ്. പണം നൽകിയത് സ്വന്തം ഇഷ്ടപ്രകാരം ആണെന്ന് മൊയ്തീൻ പറയുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ സിപിഎമ്മിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോൾ ഒരു വയോധികനെത്തി 2000 രൂപ പോക്കറ്റിൽ നിന്നുമെടുത്ത് എംവി ഗോവിന്ദന് നൽകിയ ദൃശ്യം വൈറലായിരുന്നു. സർക്കാരിൽ നിന്ന് പെൻഷൻ കിട്ടിയ തുകയാണെന്നും യുഡിഎഫ് സർക്കാർ വന്നാൽ പെൻഷൻ ഇനി കിട്ടില്ലെന്നും പറഞ്ഞാണ് മൊയ്തീൻ പണം നൽകിയത്. ഗോവിന്ദൻ ആ പണം തിരികെ മൊയ്തീന്‍റെ പോക്കറ്റിൽ ഇട്ടുകൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്ന് മൊയ്ദീൻ പറഞ്ഞത്. പണം നൽകിയാൽ ഗോവിന്ദൻ മാസ്റ്റർ തന്നെ തിരികെ തരുമെന്ന് അവർ നേരത്തെ പറഞ്ഞിരുന്നെന്നും മൊയ്തീൻ വിശദീകരിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഈ പ്രതികരണമാണ് തിരുത്തി പറഞ്ഞിരിക്കുന്നത്.

YouTube video player