പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്.
ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് അമ്മയേയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് ഇരട്ടക്കൊലക്കേസ് പ്രതി സജി. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം. ഒളിവിൽ കഴിഞ്ഞിരുന്ന സജിയെ നാട്ടുകാരും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ പറമ്പിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ ദിവസങ്ങളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനായ സജിയോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ നാട്ടുകാർക്ക് സംശയം തോന്നി. ഈ വിവരം മകളെ അറിയിക്കുകയും ചെയ്തു. തുടർന്ന് മകൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പൊലീസിന്‍റെ സംശയം. നെടുങ്കണ്ടം പച്ചടിക്ക് സമീപമാണ് സംഭവം.
തിരിച്ചറിയാൻ പറ്റാത്ത വിധമാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. രണ്ട് മൃതദേഹങ്ങൾക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. കാണാതായ മറിയക്കുട്ടിയുടെയും റെജിയുടെയും മൃതദേഹമാണോ ഇതെന്ന് ഉറപ്പിക്കാൻ നടത്തുന്ന പോസ്റ്റുമോർട്ടം പരിശോധന ഇന്ന് പൂർത്തിയാവും. ഇരുവരെയും ഏപ്രിൽ 9 വരെ ആളുകൾ നേരിൽ കണ്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനം വീണ്ടും പൊലീസ് അന്വേഷിക്കും. 2018ൽ സമാന സാഹചര്യത്തിലാണ് മാത്യുവിനെ കാണാതായത്. സജിയെ കണ്ടെത്താൻ പൊലീസ് നാല് സംഘങ്ങളായി തിരച്ചിൽ നടത്തിയിരുന്നു. ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ മേരിക്കുട്ടിയുടെയും മകൻ റെജിയുടെയും തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്.


