അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണം ലോൺ ആപ്പ് ഭീഷണിയാണെന്ന് മാനേജ്മെന്റ്. സഹോദരീ ഭർത്താവിന് വേണ്ടി ലോൺ എടുത്ത നിതിൻ, അധ്യാപികയുടെ നമ്പർ റഫറൻസായി നൽകിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ജാതി വിവേചന ആരോപണം തെറ്റാണെന്നും കോളേജ് അധികൃതർ വിശദീകരിക്കുന്നു.

കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചത് ലോൺ ആപ്പ് ഭീഷണിയെന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്മെന്റ്. ജാതി വിവേചന ആരോപണം തെറ്റെന്നും മാനേജ്മെന്റ് എംഡി അദിനാൻ പറയുന്നു. നിതിൻ ലോൺ എടുത്തത് സഹോദരീ ഭർത്താവിന് വേണ്ടിയാണെന്നും അധ്യാപികയുടെ നമ്പർ റഫറൻസ് നമ്പറിൽ നിന്ന് മാറ്റാൻ നിതിനോട് ആവശ്യപ്പെട്ടു. അധ്യാപികയുടെ നമ്പർ നൽകിയിട്ടില്ലെന്ന് നിതിൻ രാജ് ആവർത്തിച്ചു. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നും അദിനാൻ പറഞ്ഞു.

കോളേജിന് പുറത്ത് നിതിൻ രാജ് ഉൾപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്തെല്ലാം കോളേജിൻ്റെ ഭാഗത്ത് നിന്ന് പരമാവധി സഹായിച്ചതാണ്. കൗൺസിലിംഗ് നൽകുമെന്ന് ഉറപ്പ് നൽകി രക്ഷിതാക്കൾ നിതിനെ കൂട്ടിക്കൊണ്ടുപോയി. ഇക്കാര്യം കോളേജിലും പോലീസ് സ്റ്റേഷനിലും എഴുതി നൽകിയിരുന്നു . അധ്യാപികമാർ നിരന്തരം ആവശ്യപ്പെട്ടാണ് നിതിൻ തിരികെ കോളേജിൽ എത്തിയത്. കോളേജിലെ അധ്യാപകരും ജീവനക്കാരും അടക്കം ഒരാൾക്കെതിരെയും നിതിൻരാജ് പരാതി നൽകിയിട്ടില്ല.

പ്രിൻസിപ്പൽ ചേംബറിൽ വച്ച് നിതിനുമായി അധ്യാപകരും പ്രിൻസിപ്പാളും സംസാരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നു. അതേസമയം, കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ പിടിയിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഇതിനിടെ നിതിൻ രാജിന്റെ മരണത്തിൽ ഡെന്റൽ കോളേജ് മാനേജ്മെന്റിന്റെ വിശദീകരണം ഇന്നുണ്ടാകും.