പൊതുജനാരോഗ്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് മുൻഗണനയെന്ന് മുഖ്യമന്ത്രി. വീഴ്ചകളിൽ കർശന നടപടികളുണ്ടാകും. ശസ്ത്രക്രിയ പിഴവിനെ തുടർന്ന് ഉഷ ജോസഫിന്‍റെ വയറ്റിൽ 5 വർഷം ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം

തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടെകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനാരോഗ്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് മുൻഗണന. അതിൽ യാതൊരു വിട്ടു വീഴ്ചയും ആരും പ്രതീക്ഷിക്കേണ്ടതില്ല. വീഴ്ചകളിൽ കർശന നടപടികളുണ്ടാകും. ചില പ്രശ്നങ്ങൾ ഉയന്നു വന്നത് പരിഹരിക്കാൻ ഉത്തരവാദിത്വപൂണ്ണമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് ഉഷ ജോസഫിന്‍റെ വയറ്റിൽ 5 വർഷം ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലടക്കമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

YouTube video player

ഉഷയുടെ ആരോഗ്യനില തൃപ്തികരം

അതേസമയം ശസ്ത്രക്രിയ ഉപകരണം ഇന്നലെ വയറ്റിൽ നിന്ന് പുറത്തെടുത്ത ഉഷ ജോസഫ് ഐ സി യുവിൽ നിരീക്ഷണത്തിൽ തുടരുകയാണ്. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് ഉപകരണം പുറത്തെടുത്തത്. ഇന്നലെ ശസ്ത്രക്രിയക്ക് ശേഷം ഐ സി യുവിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇവർ. ഉഷ ജോസഫിൻ്റെ ആരോഗ്യനില തൃപ്‌തികരമെന്നാണ് ആശുപത്രിയിൽ നിന്നുള്ള അറിയിപ്പ്. വയറ്റിൽ ആർട്ടറി ഫോർസെപ്സ് എന്ന ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതിനെ തുടര്‍ന്ന് 5 വര്‍ഷമായി വേദന സഹിച്ച് കഴിയുകയായിരുന്നു ഇവർ. അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ഒ വി സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ വി സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി. കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലാണ് ആർടരി ഫോർസെപ്‌സ് പുറത്തെടുത്തത്. ആരോഗ്യ വകുപ്പ് നിർദേശിച്ചത് അനുസരിച്ച് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, സർജറി വിഭാഗം മേധാവി ഡോ. അബ്ദുൾ സിയാദ് എ. കെ എന്നിവരും ശസ്ത്രക്രിയയിൽ ഭാഗമായിരുന്നു. പുന്നപ്ര സ്വദേശിയാണ് ഉഷ ജോസഫ്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ഇവർ ശസ്ത്രക്രിയക്ക് വിധേയമായത്. ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. മൂത്രത്തിൽ കല്ലെന്ന് സംശയിച്ച് ഡോക്ട‌ർമാ‌ർ പറഞ്ഞതനുസരിച്ചാണ് ഇക്കഴിഞ്ഞ ബുധനാഴ്ച എക്സ്റേ എടുത്തത്. അപ്പോഴാണ് ആർട്ടറി ഫോർസെപ്‌സ് വയറിൽ കിടക്കുന്നത് കണ്ടെത്തിയത്.