പ്രതിഷേധം ആവാം എന്നാൽ അക്രമം പാടില്ല. രോഗികളെയും വിദ്യാർത്ഥികളെയും തടയുന്നത് ശരിയല്ല.

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ പ്രതികരിച്ച് നിതിൻ രാജിന്റെ കുടുംബം. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഹർത്താൽ വേണ്ടെന്ന് അച്ഛൻ രാജൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പ്രതിഷേധം ആവാം എന്നാൽ അക്രമം പാടില്ല. രോഗികളെയും വിദ്യാർത്ഥികളെയും തടയുന്നത് ശരിയല്ല. നീതിക്ക് വേണ്ടിയുള്ള ഹർത്താൽ നല്ല ഉദ്ദേശത്തിൽ ഉള്ളതാണ് എന്നാൽ അത് ജനത്തിന് ബുദ്ധിമുട്ട് അവരുതെന്നും നിതിന്റ അച്ഛൻ പറഞ്ഞു. ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി.

തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെയാണ് വലിയരീതിയിലുള്ള ഗതാഗതകുരുക്കുണ്ടായത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിങ് എൻട്രസ് പരീക്ഷ (വിഐടിഇഇഇ)എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കിൽ കുടുങ്ങി. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് മുന്നിൽ പൊലീസും സമരക്കാരും തമ്മിൽ തര്‍ക്കമുണ്ടായി. ബസുകൾ കടത്തി വിടാൻ പൊലീസ് ശ്രമിച്ചതിനെതുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സ്ത്രീകളടക്കമുള്ള പ്രവർത്തകരാണ് റോഡിൽ പ്രതിഷേധിച്ചത്.