ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം ഭരണഘടനക്കും മതനിരപേക്ഷതയ്ക്കും എതിരായ വെല്ലുവിളിയാണെന്ന് മന്ത്രി പി രാജീവ്‌. എച്ച്എംടിയുടെ ഫ്യൂസ് കെഎസ്ഇബി ഊരിയ നടപടിയിലും മന്ത്രി പ്രതികരിച്ചു.

കൊച്ചി: ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം ഭരണഘടനക്കും മതനിരപേക്ഷതയ്ക്കും എതിരായ വെല്ലുവിളിയാണെന്ന് മന്ത്രി പി രാജീവ്‌. ക്രിസ്മസ് കേക്കുമായി ചെന്ന ആളുകൾ കരോൾ കണ്ടാൽ ആക്രമിക്കുന്ന രീതിയിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു. അതേസമയം, കൊച്ചിയിലെ പൊതുമേഖല സ്ഥാപനമായ എച്ച്എംടിയുടെ ഫ്യൂസ് കെഎസ്ഇബി ഊരിയ നടപടിയിലും മന്ത്രി പ്രതികരിച്ചു.

വിഷയത്തിൽ ഇന്നലെ തന്നെ ഇടപെട്ടെന്നും വൈദ്യുതി മന്ത്രിയുമായി ചർച്ച നടത്തി ഉടൻ വൈദ്യുതി പുനസ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ യാതൊരുവിധ സാമ്പത്തിക സഹായവും എച്ച്എംടിക്ക് ലഭിക്കുന്നില്ല. കേന്ദ്രമന്ത്രി നേരിട്ട് എത്തി പ്രഖ്യാപിച്ച പാക്കേജും നടപ്പാക്കിയില്ല. കേന്ദ്രസർക്കാരിന്റേത് തെറ്റായ സമീപനമാണ്. അന്യാധീനപ്പെട്ട ഭൂമി ഏറ്റെടുക്കാനുള്ള നിർദേശം സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ചെങ്കിലും എച്ച്എംടി അനുകൂലമായി നിലപാട് സ്വീകരിച്ചില്ല. എച്ച്എംടി സിഎംടിയുടെ സമീപനം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എച്ച് എം ടിയുടെയുടെ വൈദ്യുതി കെ എസ് ഇ ബി വിച്ഛേദിച്ചത്. കമ്പനി 30 കോടി രൂപ കുടിശ്ശിക വരുത്തിയതോടെയാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്. ഈ തുകയ്ക്ക് പകരമായി അഞ്ച് ഏക്കർ ഭൂമി പകരമായി നൽകാമെന്ന് എം എച്ച് ടി വാഗ്ദാനം നൽകിയെങ്കിലും അത് നടപ്പിലായിരുന്നില്ല. ഇതോടെയാണ് കടുത്ത തീരുമാനം കെഎസ് ഇബി സംസ്ഥാന ഓഫീസ് എടുത്തത്. ഇന്നലെ എച്ച് എം ടിയുടെ വൈദ്യുതി കെ എസ് ഇ ബി പുനസ്ഥാപിച്ചിരുന്നു.

YouTube video player