നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. സഹോദരിയുടെ മരണത്തെ തുടർന്നാണ് നടപടി.
കണ്ണൂര്‍: കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. ജയിൽ സൂപ്രണ്ട് നൽകിയ അടിയന്തര പരോളിന് പുറമെയാണിത്. സഹോദരി മരിച്ചതാണ് പരോൾ നൽകാൻ കാരണം. ഈമാസം 3 മുതൽ ആണ് പുറത്തിറങ്ങിയത്. കേസിൽ നവംബർ 15 ന് പത്മരാജനെ ശിക്ഷിച്ചത്. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവും ശിക്ഷയാണ് പത്മരാജനെതിരെ വിധിച്ചത്. ബലാത്സംഗ കേസുകളിൽ നീണ്ട പരോൾ അനുവദിക്കാറില്ല.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.


