മെഡിസെപ്പ് പദ്ധതിയിൽ ഭാഗികമായി എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളെ ഒഴിവാക്കിയത് രോഗികളെ ദുരിതത്തിലാക്കി. ഡയാലിസിസ്, കീമോ തുടങ്ങിയ ജീവൻരക്ഷാ ചികിത്സകൾക്ക് ആശ്രയിച്ചിരുന്നവർ പ്രതിസന്ധിയിലായി.

കോഴിക്കോട്: ഭാഗികമായി എം പാനലായ സ്വകാര്യ ആശുപത്രികളെ മെഡിസെപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതോടെ ഇവിടെ ചികിത്സ തേടിയിരുന്ന രോഗികള്‍ ദുരിതത്തില്‍. എല്ലാ വിഭാഗം ചികിത്സകളും ഉള്‍പ്പെടുത്തിയാല്‍ മാത്രമേ പദ്ധതിയില്‍ തുടരാനാകൂ എന്ന നിബന്ധന പാലിക്കാത്തതിനെ തുടര്‍ന്നാണ് ചില സ്വകാര്യ ആശുപത്രികള്‍ പദ്ധതിക്ക് പുറത്തായത്. ഇത്തരം ആശുപത്രികളില്‍ ഡയാലിസിസ്, കീമോ തുടങ്ങിയ ജീവന്‍രക്ഷാ ചികില്‍സകള്‍ നടത്തുന്ന രോഗികളാണ് ദുരിതത്തിലായത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്പ്. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്തിയും കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തിയുമുള്ള മെഡിസെപ്പ് രണ്ടാം ഘട്ടം ഈ മാസമാണ് പ്രാബല്യത്തില്‍ വന്നത്. ആദ്യ ഘട്ടത്തില്‍ പാര്‍ഷ്യലി എം പാനല്‍ഡ് അതായത് ചില ചികില്‍സ വിഭാഗങ്ങള്‍ക്ക് മാത്രം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന സ്വകാര്യ ആശുപത്രികളും മെഡിസെപ്പില്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തിലെ നിബന്ധനകളിലൊന്ന് ആശുപത്രിയിലെ എല്ലാ ചികില്‍സകളും മെഡ‍ിസെപ്പിന് പരിധിയില്‍ വരണമെന്നുള്ളതാണ്. ഇത് പാലിക്കാത്ത സ്വകാര്യ ആശുപത്രികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല.

ഇതോടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മെഡിസെപ്പ് പാര്‍ഷ്യലി എം പാനല്‍ഡായ ആശുപത്രികളില്‍ ഡയാലിസിസ് പോലുള്ള ചികില്‍സ ചെയ്തുവരുന്ന രോഗികള്‍ ബുദ്ധിമുട്ടിലായി. പലര്‍ക്കും ഓരോ മാസവും നാല്‍പതിനായിരത്തോളം രൂപയെങ്കിലും ചെലവ് വരുന്നുണ്ട്. മെഡിസെപ്പ് പരിരക്ഷ ലഭിക്കില്ല എന്ന അറിയിപ്പ് ഇവര്‍ക്ക് മുന്‍കൂട്ടി ലഭിച്ചുമില്ല. ഫുള്ളി എം പാനല്‍ഡായ മറ്റ് ആശുപത്രികളെ ഇവര്‍ക്ക് സമീപിക്കാമെങ്കിലും ഡയാലിസിസിന് അവിടെ പെട്ടെന്ന് സ്ലോട്ട് കിട്ടുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ട്.

എല്ലാ വിഭാഗങ്ങളെയും മെഡിസെപ്പ് പരിധിയില്‍ കൊണ്ടുവരുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ആദ്യ ഘട്ട രീതി തുടരണമെന്നുമാണ് സ്വകാര്യ ആശുപത്രിയുടെ വാദം. എന്നാല്‍ ഒരേ ആശുപത്രിയില്‍ ഒരു ചികില്‍സയ്ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുകയും മറ്റൊന്നിന് ലഭിക്കാതിരിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ആശുപത്രികള്‍ എല്ലാ വിഭാഗം ചികിത്സകളെയും മെഡിസെപ്പ് പദ്ധതി പരിധിയില്‍ കൊണ്ടുവരണമെന്ന നിബന്ധന രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ കടുപ്പിച്ചത്. പല ആശുപത്രികളും ഈ നിബന്ധന പാലിച്ച് ഫുള്ളി എംപാനലാവുകയും ചെയ്തിട്ടുണ്ട്. അല്ലാത്തവരുമായി ചര്‍ച്ച തുടരുകയാണ്.

YouTube video player