പൊലീസ് വാഹനം ഇടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി പരാതി. വണ്ടാനം സ്വദേശികളായ ആഷിക്കിനും സുഹൃത്ത് ഷിനാസിനുമാണ് പരിക്കേറ്റത്. പൊലീസ് വാഹനം ബൈക്കിൽ ഇടിപ്പിച്ചു നിര്‍ത്തി പരിശോധിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞു. ഈ മാസം 18ന് രാത്രി തോട്ടപ്പള്ളിയിലാണ് സംഭവം

ആലപ്പുഴ: പൊലീസ് വാഹനം ഇടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി പരാതി. വണ്ടാനം സ്വദേശികളായ ആഷിക്കിനും സുഹൃത്ത് ഷിനാസിനുമാണ് പരിക്കേറ്റത്. പൊലീസ് വാഹനം ബൈക്കിൽ ഇടിപ്പിച്ചു നിര്‍ത്തി പരിശോധിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞു. ഈ മാസം 18ന് രാത്രി തോട്ടപ്പള്ളിയിലാണ് സംഭവം. ഹരിപ്പാട് ഐസ്ക്രീം സ്റ്റാളിൽ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്നു ആഷിക്കും ഷിനാസും. മറ്റൊരു കേസിലെ പ്രതികൾ എന്ന് കരുതി അമ്പലപ്പുഴ പൊലീസ് പിന്തുടർന്ന് എത്തുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

 പൊലീസ് വാഹനം ബൈക്കിൽ ഇടിപ്പിച്ചു നിർത്തിയശേഷം മർദിച്ചു എന്നാണ് വിദ്യാർത്ഥികളുടെ പരാതി. കാലിന് പരിക്കേറ്റ ഇരുവരും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിയ്ക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. എന്നാൽ, പൊലീസ് ആരോപണം നിഷേധിച്ചു. വിദ്യാർത്ഥികളുടെ വാഹനം പൊലീസ് വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ പരിക്ക് ഉണ്ടായില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും അമ്പലപ്പുഴ പൊലീസ് പറഞ്ഞു. 

സംഭവത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. വിദ്യാർത്ഥികളോട് സംസാരിക്കുന്നതും ആശുപത്രിയിൽ പോകണോ എന്ന് ചോദിക്കുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. 5.24 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് പൊലീസ് പുറത്തുവിട്ടത്. എന്നാൽ ആദ്യ സംഭവത്തിന്ുശേഷമുള്ള ദൃശ്യങ്ങൾ ആണ് പൊലിസ് പുറത്ത് വിട്ടതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

YouTube video player