ഷോപ്പിംഗ് മാളിൽ എസ്എഫ്ഐക്കാർ പൊലീസുകാരനെ മർദ്ദിച്ച കേസിൽ ഇതുവരെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മൊഴിയും പരിശോധിച്ച് മാത്രം നടപടിയെന്നാണ് പൊലീസ് വിശദീകരണം.
തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളിൽവെച്ച് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ പൊലീസുകാരന് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സംഭവത്തിൽ പൊലീസ് സേനയില്‍ പ്രതിഷേധം രൂക്ഷം. ഇന്ന് നടക്കുന്ന പൊലീസ് അസോസിയേഷൻ തിരുവന്തപുരം ജില്ലാ സമ്മേളനത്തിൽ കേസെടുത്ത നടപടിക്കതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും. എസ്എഫ്ഐ പ്രവർത്തകർ ഇങ്ങോട്ട് ആക്രമിച്ചിട്ടും പൊലീസുകാരനും സഹോദരിയും ചേര്‍ന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് എഫ്ഐആര്‍. ഇടിവള കൊണ്ട് നെഞ്ചിലും മുതുകിലും ഇടിച്ചെന്നും അടിച്ച് കൊല്ലാന്‍ സഹോദരി വിളിച്ചു പറഞ്ഞെന്നും എഫ് ഐ ആറിലുണ്ട്.
അതേസമയം പുറത്ത് വന്ന വീഡിയോകളിൽ എസ്.എഫ്.ഐ പ്രവര്‍ത്തകർ പൊലീസുകാരനെ പിറകെ നടന്ന പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതും വ്യക്തമാണ്. ഈ ദൃശ്യം പുറത്തു വന്നിട്ടും കേസിൽ മെല്ലെ പൊക്ക് ആണെന്നും പൊലീസികാരനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ പിടികൂടാത്തിലും സേനയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജില്ലാ പൊലീസ് അസോസിയേഷൻ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ സിറ്റി പൊലീസ് കമീക്ഷണർക്ക് എതിരെ ട്രോളുകൾ വരെ പ്രത്യക്ഷപ്പെട്ടു. ഷോപ്പിംഗ് മാളിൽ എസ്എഫ്ഐക്കാർ പൊലീസുകാരനെ മർദ്ദിച്ച കേസിൽ ഇതുവരെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മൊഴിയും പരിശോധിച്ച് മാത്രം നടപടിയെന്നാണ് പൊലീസ് വിശദീകരണം.
പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ച പൊലീസുകാരനെയാണ് ഷോപ്പിംഗ് മാളിൽ വച്ച് ആസൂത്രിതമായി എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും പൊലീസുമായി സംഘർഷം ഉണ്ടായിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുനടക്കമുള്ള പൊലീസുകാർ ലാത്തിവീശി. ഇതിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. തുച്ഛമായ കൂലിയ്ക്ക് വോളന്റിയർമാരായി നില്ക്കാൻ പോയ നിരപരാധികളായ വിദ്യാർത്ഥികളെ ആണ് പൊലീസ് തല്ലിയതെന്ന് അന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. അകാരണമായി മർദ്ദിച്ച പൊലീസുകാരെ 'കണ്ടോളാമെന്ന്' അന്നുതന്നെ എസ്എഫ്ഐ ഭീഷണി മുഴക്കിയിരുന്നു.


