പരിപാടി നടക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. പുതുയുഗയാത്ര ഇന്ന് ആലപ്പുഴ ജില്ലയിലെ 6 മണ്ഡലങ്ങളിലാണ് നടക്കുക.

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർജിന് ആക്രമണമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രത്യേക സുരക്ഷ. പ്രതിപക്ഷ നേതാവിനൊപ്പം പത്ത് പേരടങ്ങുന്ന ക്യൂആർടി സംഘം പ്രതിപക്ഷ നേതാവിനെ അനു​ഗമിക്കും. അതാത് ഡിവൈഎസ്പി മാർക്ക് സുരക്ഷ ചുമതല നൽകും. പരിപാടി നടക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. പുതുയുഗയാത്ര ഇന്ന് ആലപ്പുഴ ജില്ലയിലെ 6 മണ്ഡലങ്ങളിലാണ് നടക്കുക. 

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെയാണ് ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റത്. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്.

യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കര്‍ എൻ എം ഷംസീറും ഉണ്ടായിരുന്നു. സിപിഎം ജില്ല സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി. മന്ത്രിക്ക് പരിക്കേറ്റതോടെ സംസ്ഥാനത്ത് വ്യാപകമായി അക്രമസംഭവങ്ങൾ നടന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിനും സുരക്ഷയൊരുക്കുന്നത്.