സർക്കാരിനെ വിമർശിക്കുന്ന സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ടനീതിയാണെന്ന് പ്രേംകുമാർ. ആശാ സമരത്തെ അനുകൂലിച്ചതിൻ്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: തുടർഭരണം പാടില്ലെന്ന് പറഞ്ഞ് സർക്കാരിനെ വിമർശിക്കുന്ന സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ടനീതിയാണെന്ന് പ്രേംകുമാർ. ആശാ സമരത്തെ അനുകൂലിച്ചതിൻ്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത്. തനിക്ക് ഇല്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദന് ഉണ്ടെന്നാണ് പ്രേംകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരിഹാസം. ചലച്ചിത്ര മേളയുടെയും സിനിമാ അവാർഡ് നിർണ്ണയത്തിൻ്റെയും ഒരുക്കങ്ങൾക്കിടെ ഒരു അറിയിപ്പും ഇല്ലാതെയാണ് തന്നെ മാറ്റിയതെന്ന വിമർശനവും പ്രേകുമാർ ഉന്നയിക്കുന്നു.

അധികാര തുടർച്ച ദുരധികാരമാകും: കെ സച്ചിദാനന്ദൻ

അധികാരം പാർട്ടിയെ നശിപ്പിക്കും എന്നും തുടർച്ചയായ ഭരണമല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടതെന്നും എഴുത്തുകാരനും സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദൻ. പിണറായിയെ മൂന്നാമതും അധികാരത്തിലേറ്റാൽ സി പി എം നീക്കം നടത്തുമ്പോഴാണ് കമ്യൂണിസ്റ്റ് സഹയാത്രികനായ എഴുത്തുകാരന്റെ പ്രസ്താവന. ബംഗാളിലെ ഉദാഹരണം നമുക്ക് മുമ്പിൽ ഉണ്ട്. അവിടെ തുടർച്ചയായി ഭരണം കൈ വന്നപ്പോൾ ഒരു വിഭാഗം ആളുകൾ അടിച്ചമർത്തപ്പെട്ടു. അവർക്ക് നീതി നിഷേധിക്കപ്പെട്ടു. സ്വാർത്ഥരായ ആളുകൾ അധികാരം കൈകാര്യം ചെയ്തു. അധികാരം പാർട്ടിയെ നശിപ്പിച്ചതിന്റെ വലിയ ഉദാഹരണമാണ് ബംഗാൾ. തുടർച്ചയായ ഭരണം അല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടത്. മാറിമാറിയുള്ള ഭരണമാണ് നമുക്ക് ജാഗ്രത ഉണ്ടാക്കുക. ഇതാണ് സച്ചിദാനന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.