ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായാണ് ഡീൻ കുര്യാക്കോസ് ജാമ്യം എടുത്തത്. ഡീൻ കുര്യാക്കോസ് എംപിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് എംപി കോടതിയിൽ ഹാജരാവുകയായിരുന്നു.
പാലക്കാട്: മുൻ എംഎൽഎ പികെ ശശിയുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് ജാമ്യം. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായാണ് ഡീൻ കുര്യാക്കോസ് ജാമ്യം എടുത്തത്. ഡീൻ കുര്യാക്കോസ് എംപിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് എംപി കോടതിയിൽ ഹാജരാവുകയായിരുന്നു. 2018ൽ റോഡ് ഉപരോധിക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്.
2018ൽ ഷൊർണൂരിലെ അന്നത്തെ എംഎൽഎയായിരുന്ന പികെ ശശിക്കെതിരായ സ്ത്രീപീഡന കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. ദേശീയപാത ഉപരോധിച്ച കേസിന് കോടതി അറസ്റ്റ് വാറൻ്റ് നൽകിയതിനെ തുടർന്ന് ഷാഫി പറമ്പിൽ എംപിയും കഴിഞ്ഞദിവസം പാലക്കാട് കോടതിയിൽ ഹാജരായിരുന്നു.
അതേസമയം, ശശിയുടെ കേസ് പഴയ കാര്യമാണെന്നും ഇപ്പോൾ പ്രസക്തിയില്ലെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. സമരം നടത്തിയത് അന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടന്നകാര്യമാണ്. ഇടതുപക്ഷ എംഎൽഎ എന്ന നിലയിലാണ് ശശിക്കെതിരെ സമരം നടത്തിയത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അതിന് പ്രസക്തിയില്ല. മുന്നണിയിലേക്ക് വന്നാൽ പുതിയതലത്തിലുള്ള നിലപാട് സ്വീകരിക്കും. ശശിക്കെതിരെയുള്ള കേസിൻറെ മെറിറ്റിനെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും ഡീൻ പറഞ്ഞു.



