തെരഞ്ഞെടുപ്പടുത്തിരിക്കെ സഭാ, സമുദായ ആസ്ഥാനങ്ങളിൽ കൂടിക്കാഴ്ചകളുമായി രമേശ് ചെന്നിത്തല.ഓർത്തഡോക്സ് സഭാ ആസ്ഥാനത്തും എൻഎസ്എസ് ആസ്ഥാനത്തും എത്തി. എൻഎസ്എസ് ആസ്ഥാനത്ത് പുഷ്പാര്ച്ച നടത്താനെത്തിയതാണെന്ന് രമേശ് ചെന്നിത്തല
കോട്ടയം: തെരഞ്ഞെടുപ്പടുത്തിരിക്കെ സഭാ, സമുദായ ആസ്ഥാനങ്ങളിൽ കൂടിക്കാഴ്ചകളുമായി രമേശ് ചെന്നിത്തല.ഓർത്തഡോക്സ് സഭാ ആസ്ഥാനത്തും എൻഎസ്എസ് ആസ്ഥാനത്തും എത്തി. രാവിലെ ദേവലോകത്തെ ഓര്ത്തഡോക്സ് സഭ ആസ്ഥാനത്തെത്തിയ രമേശ് ചെന്നിത്തല കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷമാണ് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ്ത്തിയത്. എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചതിൽ രാഷ്ട്രീയ പ്രാധാന്യമില്ലെന്നും പുഷ്പാർച്ചന നടത്താൻ വേണ്ടി വന്നതാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
കോളേജിൽ പഠിക്കുന്ന കാലം മുതൽ എൻഎസ്എസ് ആസ്ഥാനത്ത് താൻ പുഷ്പാർച്ചന നടത്താറുണ്ടെന്നും എൻഎസ്എസുമായി തനിക്ക് പണ്ട് അകൽച്ചയുണ്ടായിരുന്നുവെന്നും ഇപ്പോൾ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓര്ത്തഡോക്സ് സഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ദേവലോകത്ത് ഇന്നും ഇന്നലെയും താൻ പോകാൻ തുടങ്ങിയതല്ലെന്നും ബാവ തിരുമേനിമാരുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുതുയുഗയാത്ര ഇന്നലെ ചങ്ങനാശ്ശേരിയിൽ ഉദ്ഘാടനം ചെയ്തത് താൻ ആണ്. വിഡി സതീശന്റെ പുതുയുഗയാത്ര കേരളത്തെ ഇളക്കിമറിച്ചിരിക്കുന്നു. പത്തു വർഷത്തെ ഇടതുപക്ഷ ഭരണത്തിനെതിരായ ശക്തമായ ജനവികാരം ഉണ്ടാകും. എൽഡിഎഫിന്റെ ജാഥ വിജയിച്ചില്ല എന്ന് സിപിഐ തന്നെ പറഞ്ഞു.. രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ് പുതുയുഗയാത്രയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


