കായികമന്ത്രി തിരുവനന്തപുരത്ത് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത കായികഭവൻ ഇനിയും പ്രവർത്തനം തുടങ്ങിയില്ല. കെട്ടിടത്തിന് ഇതുവരെ ചുവരുകളാവുകയോ ഒരു മുറിയെങ്കിലും പണിയുകയോ ചെയ്തിട്ടില്ല
തിരുവനന്തപുരം: കായികമന്ത്രി വി.അബ്ദുറഹിമാൻ തിരുവനന്തപുരത്ത് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത കായികഭവൻ ഇനിയും പ്രവർത്തനം തുടങ്ങിയില്ല. കെട്ടിടത്തിന് ഇതുവരെ ചുവരുകളാവുകയോ ഒരു മുറിയെങ്കിലും പണിയുകയോ ചെയ്തിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് മാർച്ചിൽ കായികഭവന്റെ ഉദ്ഘാടനം നടന്നു. ഉദ്ഘാടന സമയത്ത് ഒരു മാസം കഴിഞ്ഞു വന്നുനോക്കാനായിരുന്നു മന്ത്രിയുടെ വെല്ലുവിളി. എന്നാല്‍ കായികമന്ത്രിയുടെ വാക്ക് വീണ്ടും വെറും വാക്കായിരിക്കുകയാണ്. മന്ത്രി പറഞ്ഞ സമയം കഴിഞ്ഞിട്ടും കെട്ടിടം പഴയപടി തന്നെയാണുള്ളത്.
മാർച്ച് പതിനൊന്നിനായിരുന്നു തിരുവനന്തപുരം വാൻറോസ് ജങ്ഷനിൽ കായികഭവന്റെ ഉദ്ഘാടനം. ചുവരുപോലും കെട്ടിയിരുന്നില്ല. ഒരു മുറിയോ വൈദ്യുതിയോ വെളളമോ ഉണ്ടായിരുന്നില്ല. എന്നിട്ടും തുണിയിട്ട് മറച്ച് വേദിയൊരുക്കി,പരവതാനി വിരിച്ച് കായികമന്ത്രി കെട്ടിടം ആഘോഷപൂർവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പദ്ധതിക്ക് എട്ടരക്കോടി രൂപയാണ് ആദ്യഘട്ടത്തിൽ ചെലവിട്ടത്. എന്നാല്‍ കസേരയിടാൻ പോലും ഒരു മുറിയില്ലാത്ത അവസ്ഥയാണ് നിലവില്‍. പടിക്കെട്ടിന് കൈവരിപോലും പണിതിട്ടില്ല. രണ്ടാംഘട്ട അനുമതിയാവാത്തതും പണം പാസാവാത്തതുമാണ് ഇത് കാരണം എന്നാണ് വിശദീകരണം.



