തൃശൂർ പൂരം അലോങ്കലപ്പെട്ടതിൽ ഉദ്യോഗസ്ഥതല ഗൂഡാലോചന തള്ളിയും തിരുവമ്പാടി ദേവസ്വത്തെ സംശയിച്ചുമുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിനെതിരെ കെ മുരളീധരൻ.അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണെന്നും ഒരു വരി പോലും അംഗീകരിക്കാനാകില്ലെന്നും മുരളീധരൻ

തിരുവനന്തപുരം: തൃശൂർ പൂരം അലോങ്കലപ്പെട്ടതിൽ ഉദ്യോഗസ്ഥതല ഗൂഡാലോചന തള്ളിയും തിരുവമ്പാടി ദേവസ്വത്തെ സംശയിച്ചുമുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് കെ മുരളീധരൻ. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണെന്നും ഒരു വരി പോലും അംഗീകരിക്കാനാകില്ലെന്നും എന്താണ് സംഭവിച്ചത് എല്ലാവരും കണ്ടതാണെന്നും കെ മുരളീധരൻ പറ‍ഞ്ഞു.ലൈവ് ആയി കേരളവും ഇന്ത്യയും മുഴുവൻ കണ്ട കാഴ്ചയാണ്. ഇതിനെയെല്ലാം മറച്ചുവെച്ച് അജിത് കുമാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി എഴുതിയ തിരക്കഥയാണ് റിപ്പോര്‍ട്ട്. പിണറായിയുടെ തിരക്കഥയിൽ അജിത് കുമാറിന്‍റെ സംവിധാനത്തിലുണ്ടായ അന്വേഷണ റിപ്പോര്‍ട്ടാണിത്. ഈ റിപ്പോർട്ട് വിഎസ് സുനിൽകുമാർ അംഗീകരിക്കുമോ? സിപിഐ അംഗീകരിക്കുമോ? 

ഇത് ഒരു വ്യാജ റിപ്പോർട്ടാണെന്നും കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഇത്രയും വഷളായി റിപ്പോർട്ട് ഉണ്ടാക്കിയവരോളം വഷളായി വേറെ ആരുമില്ല.പൂരം കലക്കി വരെയും കള്ള റിപ്പോർട്ട് ഉണ്ടാക്കിയവരെയും വെറുതെ വിടില്ല. ഒരു മുഖ്യമന്ത്രി എന്ത് വൃത്തികേടും എഴുതി വെക്കുമോ? പൂരം കലക്കിയത് അജിത് കുമാറും പൊലീസ് തന്നെയാണ്. ഞങ്ങൾ ആദ്യം തന്നെ പറഞ്ഞത് സിബിഐ അന്വേഷിക്കണമെന്നാണ്.യുഡിഎഫ് അധികാരത്തിൽ വന്നാൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും കെ മുരളീധരൻ പറഞ്ഞു.

പൊലീസ് ആരെയും മര്‍ദിച്ചിട്ടില്ല, തിരുവമ്പാടിയുടേത് ഏകപക്ഷീയമായ നീക്കമെന്ന് അന്വേഷണ റിപ്പോര്‍ട്ട് 

ഒന്നര വർഷം നീണ്ട അന്വേഷണത്തിന് ശേഷവും തൃശൂർ പൂരം അട്ടിമറിക്ക് പിന്നിൽ ആരാണെന്നും എന്താണ് കാരണമെന്നും അന്തിമ നിഗമനത്തിലേക്ക് പ്രത്യേക സംഘത്തിനും എത്താൻ കഴിയുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നതുപോലെ വ്യക്തമാക്കുന്നത്. പൊലീസാണ് അട്ടിമറിക്ക് പിന്നിലെന്ന ആരോപണം അന്വേഷണം സംഘം തള്ളുന്നു. മഠത്തിൽ വരവ് വരുമ്പോള്‍ പൊലീസ് ലാത്തി ചാർജ്ജ് ചെയ്തതിൽ നിന്നാണ് പ്രശ്ങ്ങള്‍ തുടങ്ങുന്നതെന്ന ദേവസ്വങ്ങളുടെ ആരോപണം പൊലീസ് തള്ളുന്നു. തിരക്ക് നിയന്ത്രിക്കാൻ വടം കെട്ടി തിരിച്ചിരുന്നു. അത് മറികടന്ന് ചിലർ മുന്നോട്ടുവന്നപ്പോള്‍ ലാത്തി ഉയർത്തി വിരട്ടി അകത്തേക്ക് കയറ്റിയതല്ലാതെ ആരെയും മർദ്ദിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. പിന്നീട് തിരുവമ്പാടി ദേവസ്വത്തിന്‍റെ ഭാഗത്തുനിന്നുമുണ്ടായത് ഏകപക്ഷീമായ ചില നീക്കങ്ങളെന്നാണ് വിമർശനം. 

തൊട്ടു മുമ്പ് നടന്ന പൂരത്തിനിടെയിലും തിരുമ്പാടി ദേവസ്വവും പൊലിസും തമ്മിൽ ചില പ്രശ്ങ്ങളുണ്ടായിരുന്നു. ഇതിലെ പ്രതിഷേധം ആവർത്തിക്കുമെന്ന സൂചനയുണ്ടെന്ന സാക്ഷിമൊഴികളും സംഘത്തിന് ലഭിച്ചു. മറ്റ് പ്രകോപനങ്ങളൊന്നും ഇല്ലാതിരിക്കെ ലൈറ്റ് ഓഫ്, ചെയ്യുകയും വെടികെട്ട് തിരുമ്പാടി ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ബോധപൂർവം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള ഗൂഡാലോചന ഇതിന് പിന്നിലുണ്ടോ, അതോ പെട്ടെന്നുണ്ടായ പ്രകോപനമാണോ എന്നതിൽ വ്യക്തത റിപ്പോർട്ടിലില്ല. എഡിജിപി യോഗത്തിനുശേഷം നിയമപദേശത്തിന്‍റെറ അടിസ്ഥാനത്തിൽ തുടർ തീരുമാനമെടുക്കണമെന്നാണ് പ്രത്യേക സംഘം ശുപാർശ ചെയ്യുന്നത്. 

രണ്ടുമാസമായി റിപ്പോർട്ട് നൽകിയിട്ടും ഇതേവരെ തുടർ നടപടിയുണ്ടായിട്ടില്ല. തൃശൂർ പൂരവും തെരെഞ്ഞെടുപ്പും അടുത്തിരിക്കുന്നതിനാൽ ഉടൻ അന്തിമ റിപ്പോർട്ടിൽ തീരുമാനമാകാനിടയില്ല. 2024ലെ പൂരം അട്ടിമറി സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള നീക്കമയിരുന്നുവെന്നാണ് സിപിഐയുടെ ആരോപണം. അട്ടിമറിക്ക പിന്നിൽ എഡിജിപി എംആർ അജിത്കുമാ‍ർ പ്രവൃത്തിച്ചുവെന്നും ആക്ഷേപം ഉയർന്നതോടെയണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. അജിത്കുമാറിന്‍റെ വീഴ്ചകള്‍ വ്യക്തമാക്കി ഡിജിപിയുടെ റിപ്പോർട്ടിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിടില്ല. നിലവിൽ പ്രത്യേക അന്വേഷണ സംഘം നിജ്ജീവ അവസ്ഥയിലുമാണ്.

YouTube video player