കേരള സർക്കാരാണ് തന്നെ ചർച്ചയിൽ വിളിച്ചതെന്നും ആരുടെയും സ്വാർത്ഥ താൽപര്യത്തിനു വേണ്ടി നിൽക്കില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

തിരുവനന്തപുരം: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കേരള സർക്കാരാണ് തന്നെ ചർച്ചയിൽ വിളിച്ചതെന്നും ആരുടെയും സ്വാർത്ഥ താൽപര്യത്തിനു വേണ്ടി നിൽക്കില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. സെൻസിബിളായ അഭിപ്രായത്തിന് ഒപ്പം നിൽക്കുമെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

അതേസമയം, പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്കനിർമ്മാണശാലയ്ക്ക് ഇന്നലെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. നിർമ്മാണശാലയിൽ അളവിൽ കൂടുതൽ വെടി മരുന്ന് കണ്ടെത്തിയതായി പാലക്കാട് ജില്ല കളക്ടർ എംഎസ് മാധവിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലൈസൻസിക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയിരുന്നു. 

പാറമേക്കാവിന് വേണ്ടി വെടിക്കോപ്പ് ഒരുക്കുന്നത് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയിലാണ്. മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ചിറ്റൂർ തഹസീൽദാർ ഇവിടെ പരിശോധന നടത്തിയിരുന്നു. 2000 കിലോ പെടിമരുന്ന് സൂക്ഷിക്കാനാണ് അനുമതിയുള്ളത്. പെസോ മാനദണ്ഡം ലംഘിച്ച് ഇവിടെ അതിലുമേറെ പെടിമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തി. തുടർന്ന് പാലക്കാട് ജില്ല കളക്ടറുടെ നിർദേശ പ്രകാരമാണ് ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രൻ സ്റ്റോപ്പ് മെമ്മോ നൽകിയത്. ചിറ്റൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നിർമ്മാണശാല സീൽ ചെയ്തു. പിടിച്ചെടുത്ത പൊടിമരുന്ന് എന്ത് ചെയ്യണമെന്ന കാര്യത്തിൽ അടുത്ത ദിവസം തീരുമാനമെടുക്കും

പൂരം നടത്തിപ്പിൽ സെൻസിബിളായിട്ടുള്ള തീരുമാനത്തിന് കൂടെ നിൽക്കും: സുരേഷ് ഗോപി