ചികിത്സാപിഴവിനെ തുടർന്ന് അഞ്ച് വർഷം വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ശേഷം അമൃത ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ ഉഷാ ജോസഫിനെ ഇന്ന് വൈകുന്നേരം വാർഡിലേക്ക് മാറ്റും. ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു
കൊച്ചി: ചികിത്സാപിഴവിനെ തുടര്‍ന്ന് വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങി കൊച്ചി അമൃത ആശുപ്രതിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മ ഉഷാ ജോസഫിനെ ഇന്ന് വാർഡിലേക്ക് മാറ്റും. അമൃത ആശുപത്രിയിലെ ഡോക്ടർമാരാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ദിവസത്തിലേറെയായി ശസ്ത്രക്രിയക്ക് ശേഷം ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു ഉഷ. ഇന്ന് വൈകുന്നേരത്തോടെയാകും ഉഷയെ റൂമിലേക്ക് മാറ്റുക. ഉഷയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് അഞ്ച് വർഷമായി വയറ്റിനുള്ളിൽ ആർട്ടറി ഫോർസെപ്സ് എന്ന ഉപകരണം കുടുങ്ങിയതിന്റെ ബുദ്ധിമുട്ടിലായിരുന്നു ഉഷ. ചികിത്സയിൽ കഴിയുന്ന ഉഷയെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ആശുപത്രിയിലെത്തി സന്ദർശിച്ചു. ആലപ്പുഴ എംപിയായ കെസി വേണുഗോപാൽ ഇടപെട്ടാണ് ഉഷയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.


