മലപ്പുറം ജി എൽ പി സ്കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേർ വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളും അടങ്ങുന്ന സംഘം സഞ്ചരിച്ച വാൻ 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് ദുരന്തമുണ്ടായത്. നാല് പേർ പരിക്കേറ്റ് ചികിത്സയിലാണ്

പൊള്ളാച്ചി: കേരളത്തെ കണ്ണീരിലാഴ്ത്തിയ വാൽപ്പാറ അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മലപ്പുറത്തെ ജി എൽ പി സ്കൂളിലെ പ്രധാനാധ്യാപികക്കടക്കമാണ് വാൽപ്പാറയിൽ ജീവൻ നഷ്ടമായത്. മലപ്പുറം പാറമ്മൽ ജി എൽ പി സ്കൂളിലെ പ്രധാനാധ്യാപിക അജിതയടക്കം 9 പേരാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു. 7 സ്ത്രീകൾക്കും ഒരു കുട്ടിക്കും ഒരു പുരുഷനുമാണ് ജീവൻ നഷ്ടമായത്. അജിത (54), റംല (52), സുഹറ (43), ആശ (41), മജീദ് (43), സാജിദ (45), ഷക്കാന (37) ,റുഖിയ (39), ഹിഷാം (12) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇതിൽ സാജിദ സ്കൂളിൽ ഭക്ഷണം ഉണ്ടാകുന്ന സ്ത്രീയാണ്. ഇവരുടെ മകനായ 11 വയസുള്ള ശഹദിൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. 8 പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. ഡ്രൈവർ മുഹമ്മദ്‌ ഫാസിത്തും ശഹദിനുമടക്കം 4 പേർ ചികിത്സയിലാണ്. ഇതിൽ 3 പേരെ പൊള്ളാച്ചി ആശുപത്രിയിൽ നിന്ന് കൊയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 11 വയസുള്ള മസ്‌നി എന്ന പെൺകുട്ടിയാണ് പൊള്ളാച്ചിയിലെ ജില്ലാ ആശുപത്രിയിൽ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വിനോദയാത്ര ദുരന്തമായി

മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാറമ്മൽ ജി എൽ പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അവധിക്കാലത്ത് അധ്യാപകർ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. KL 11 AM 7288 വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്. വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ്‌ ഫാസിത്തായിരുന്നു. അതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ സന്ദർശനത്തിന് ശേഷമാണ് സംഘം വാൽപ്പാറയിൽ എത്തിയത്. ഇതിന് ശേഷം പൊള്ളാച്ചിയിലേക്ക് പോകവെയാണ് നടുക്കുന്ന അപകടമുണ്ടായത്. യാത്രക്കിടെ അധ്യാപകരെടുത്ത ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പുകളിൽ ഇട്ടിരുന്നു. ഈ ചിത്രങ്ങൾ ഏവരെയും ഇപ്പോൾ നൊമ്പരപ്പെടുത്തുകയാണ്.