വാൽപ്പാറ അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽകണമെന്ന് വി ഡി സതീശൻ. പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്യാൻ പറ്റുന്നത് തങ്ങളും ചെയ്യുമെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം: വാൽപ്പാറ അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്യാൻ പറ്റുന്നത് തങ്ങളും ചെയ്യുമെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. വാൽപ്പാറ അപകടത്തിൽ മരിച്ച അബ്ദുൽ മജീദിന്റെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിക്കുകയും ചെയ്തു.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.20ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.
