ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി ചികിത്സാ പിഴവിനെ തുടർന്ന് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ അമ്മ. `വിനോദിനി മോൾ അനുഭവിച്ച വേദനയൊന്നും കൊതുക് കടിച്ചാൽ ഉണ്ടാകില്ല മന്ത്രി' എന്ന കുറിപ്പോടെയാണ് വിമര്‍ശനം.

പാലക്കാട്: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി ചികിത്സാ പിഴവിനെ തുടർന്ന് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ അമ്മ. മന്ത്രി വീണ ജോർജിൻ്റെയും മകൾ വിനോദിനിയുടേയും ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് വിമർശനം. `വിനോദിനി മോൾ അനുഭവിച്ച വേദനയൊന്നും കൊതുക് കടിച്ചാൽ ഉണ്ടാകില്ല മന്ത്രി' എന്ന കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

വിനോദിനിയുടെ അമ്മ പ്രസീത വാട്സ്അപ്പ് സ്റ്റാറ്റസിലൂടെയാണ് ആരോ​ഗ്യമന്ത്രിയെ വിമർശിച്ചിരിക്കുന്നത്. മന്ത്രിയുടെ കൈയിലെ മുറിവിൻ്റെ ഫോട്ടോയും മന്ത്രിയുടെ അനാസ്ഥമൂലം കൈമുറിച്ചു മാറ്റിയ വിനോദിനിയുടെ ഫോട്ടോയും പോസ്റ്റിലുണ്ട്. സെപ്റ്റംബർ 30നാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് പാലക്കാട് പല്ലശ്ശന സ്വദേശിയായ വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ, ചികിത്സാ പിഴവിനെ തുടർന്ന് കുട്ടിയുടെ വലതുകൈ മുറിച്ചു മാറ്റേണ്ടി വരികയായിരുന്നു.

ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോ​ഗ്യമന്ത്രി വീണാ ജോർജിന് കെഎസ്‍യു പ്രതിഷേധത്തിനിടെ പരിക്കേറ്റത്. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അടക്കം 5 പേരെയാണ് അറസ്റ്റ് ചെയ്തത്. മന്ത്രിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധം നടക്കുകയാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming