ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

പാലക്കാട്: പാലക്കാട് വാളയാറില്‍ ആൾക്കൂട്ട കൊലപാതകത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, കേസില്‍ മൂന്ന് പേർ കൂടി കസ്റ്റഡിയിലെന്നാണ് സൂചന. ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർ കീഴടങ്ങുന്നതിന് ബന്ധുക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണട്. 8 ലധികം പേർ കൂടി പ്രതിപട്ടികയിൽ ഉൾപ്പെടുമെന്ന് പൊലീസ് അറിയിച്ചു.

കേസില്‍ ഇന്നലെ അറസ്റ്റിലായവരിൽ ഒരാൾ കോൺഗ്രസ് പ്രവർത്തകനാണെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അട്ടപ്പള്ളം സ്വദേശി വിനോദ് തദ്ദേശ തെരഞെടുപ്പ് സമയത്താണ് കോൺഗ്രസിൽ ചേർന്നത്. അതേസമയം, പ്രതികളിൽ ഒരാൾ സിഐടിയു പ്രവ‍ർത്തകനാണെന്ന ആരോപണം മലമ്പുഴ എംഎൽഎ എ പ്രഭാകരൻ നിഷേധിച്ചു. 14 കൊല്ലം മുമ്പ് ചുമട്ട് തൊഴിലാളിയായിരുന്ന ആനന്ദൻ എന്നയാളെ പിന്നീട് പ്രശ്നങ്ങൾ കാരണം സിഐടിയുവിൽ നിന്ന് ഒഴിവാക്കിയതാണെന്നും ഇയാളിപ്പോൾ ബിജെപി പ്രവർത്തകനാണ് എന്നുമാണ് എ പ്രഭാകരൻ പറയുന്നത്. ആനന്ദൻ സിഐടിയു പ്രവ‍ർത്തകനാണെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ശരിയല്ലെന്നും ഇയാള്‍ സിഐടിയു പ്രവ‍ർത്തകനാണെങ്കിൽ അയാളെ തൂക്കി കൊല്ലണമെന്നും മലമ്പുഴ എംഎൽഎ കൂട്ടിച്ചേര്‍ത്തു.