ഇന്ന് രാവിലെയാണ് സ്റ്റെതസ്കോപ്പ് അണിഞ്ഞ് ഡോക്ടർ വേഷത്തിൽ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കയറിക്കൂടിയത്.
തിരുവനന്തപുരം: ഡോക്ടർ ചമഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയ യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി. ന്യൂറോ സർജൻ എന്ന വ്യാജേനയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ യുവതി കയറിക്കൂടിയത്. ഇവ എന്ന് പേര് പറഞ്ഞ യുവതി പെരുന്ന സ്വദേശിയാണെന്നും പറയുന്നു. പേരൂർക്കടയിലാണ് താമസിക്കുന്നത്. ഇന്ന് രാവിലെയാണ് സ്റ്റെതസ്കോപ്പ് അണിഞ്ഞ് ഡോക്ടർ വേഷത്തിൽ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കയറിക്കൂടിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ അധികൃതരെ വിവരമറിയിച്ചു.
ഇങ്ങനെയൊരു പേരിൽ ഡോക്ടർ ഇവിടെയില്ലെന്ന് പറഞ്ഞു. ഇവർ ലിഫ്റ്റിൽ കയറി കാന്റീനിലും മറ്റും പോയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് വേഷം മാറി പുറത്തിറങ്ങി ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർ തടഞ്ഞു നിർത്തി പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർ പല പേരുകളാണ് പറയുന്നത്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ എന്തിനാണ് ഇവർ ആശുപത്രിയിലെത്തിയതെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
