പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലോ പറവൂരിലെ സ്വകാര്യ വസതിയിലോ എംഎൽഎ ഓഫീസിലോ കടന്നുകയറി സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതൽ വേണമെന്നാണ് മുന്നറിയിപ്പ്
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വീട്ടിൽ യൂത്ത് കോണ്‍ഗ്രസ് റീത്ത് വച്ചതിനെതിൽ പ്രതിപക്ഷ നേതാവിനെതിരെ സിപിഎം പ്രതിഷേധത്തിന് സാധ്യതയെന്ന് പൊലീസിന് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് മുന്നറിയിപ്പ്. വിഡി സതീശന്‍റെ പുതുയുഗയാത്രയിൽ ഉള്‍പ്പെടെ കടന്നുകയറി കരിങ്കൊടി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലോ പറവൂരിലെ സ്വകാര്യ വസതിയിലോ എംഎൽഎ ഓഫീസിലോ കടന്നുകയറി സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതൽ വേണം. പ്രതിപക്ഷ നേതാവിന്‍റെ യാത്രയിലും പരിപാടികളിലും താമസ സ്ഥലത്തും ജാഗ്രതയുണ്ടാകണമെന്നും പൊലീസിന് നിര്‍ദ്ദേശം നൽകി.
പൊലീസിനുണ്ടായത് ഗുരുതര വീഴ്ച
ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച സംഭവത്തിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച. പ്രതിഷേധങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും ആവശ്യത്തിന് പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ചില്ല. സമരം തുടങ്ങി പതിനഞ്ച് മിനിറ്റിന് ശേഷമാണ് കന്‍റോൺമെന്‍റ് പൊലീസ് സ്ഥലത്തെത്തിയത്. സുരക്ഷാവീഴ്ചയിൽ കന്‍റോൺമെന്‍റ് എസിപിയോട് കമ്മീഷണർ വിശദീകരണം തേടി. മുപ്പതോളം വരുന്ന യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്ത് നീക്കാനും വിരലിലെണ്ണാവുന്ന പൊലീസുകാരെയാണ് ആദ്യം നിയോഗിച്ചത്.


