പുന്നപ്ര വടക്ക് പഞ്ചായത്തിലെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിൽ കൊല്ലം സ്വദേശിയായ നജുമുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 28ന് നടന്ന മോഷണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഴയന്നൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
പുന്നപ്ര: പുന്നപ്ര വടക്ക് പഞ്ചായത്തിലെ വീട്ടിൽ നിന്ന് സ്വർണം കവർന്ന കേസിൽ കൊല്ലം സ്വദേശി അറസ്റ്റിൽ. ഇരവിപുരം വടക്കേവിള വില്ലേജിൽ അയത്തിൽ പുതുവിള വീട്ടിൽ നജുമുദ്ദീൻ (നജീം-53) ആണ് പുന്നപ്ര പൊലീസിന്റെ പിടിയിലായത്. ഒക്ടോബർ 28ന് പുലർച്ചെ രണ്ടിനായിരുന്നു മോഷണം. അഞ്ചാം വാർഡിലെ വീടിന്റെ മുൻ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 10 ഗ്രാമിന്റെ സ്വർണ മാലയും ഒരു ഗ്രാം സ്വർണത്തകിടും മോഷ്ടിക്കുകയായിരുന്നു. സാങ്കേതിക വിവരങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പഴയന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. വടക്കാഞ്ചേരി, അന്തിക്കാട്, കോട്ടയം വെസ്റ്റ്, പഴയന്നൂർ, കരുനാഗപ്പള്ളി, ഇരവിപുരം, ശൂരനാട്, വീയപുരം, കുറത്തികാട്, കായംകുളം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസുണ്ട്. പുന്നപ്ര ഇൻസ്പെക്ടർ മഞ്ജുദാസ്, എസ്ഐ രതീഷ് പി, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ മാഹീൻ, അബൂബക്കർ സിദ്ദീഖ്, ബിനുകുമാർ, രതീഷ്, ദബിൻഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


