പാർട്ടി അച്ചടക്കം ലംഘിച്ചതിന് ഒൻപത് നേതാക്കളെ പുറത്താക്കിയതിനെ തുടർന്ന് കോഴിക്കോട് വടകര ബിജെപിയിൽ പൊട്ടിത്തെറി. ഇതിൽ പ്രതിഷേധിച്ച് വിമതർ ശക്തി പ്രകടനം നടത്തുകയും ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണന്റെ കോലം കത്തിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയമാണ് തർക്കങ്ങൾക്ക് കാരണം.

കോഴിക്കോട്: പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ ഒന്‍പത് നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമികം അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വടകര ബി.ജെ.പിയിലെ പൊട്ടിത്തെറി തെരുവിലേക്ക്. ഔദ്യോഗിക നേതൃത്വത്തിനെതിരെ വിമതരുടെ നേതൃത്വത്തില്‍ ശക്തി പ്രകടനം നടത്തുകയും ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്റ കോലം കത്തിക്കുകയും ചെയ്തു. അടക്കാതെരുവിലെ ബിജെപി നോര്‍ത്ത് ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയ ഇരുവിഭാഗവും തമ്മില്‍ കയ്യാങ്കളിയുണ്ടായതായും സൂചനയുണ്ട്.

നിയമസഭ രെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപെട്ടാണ് വടകരയിലും നാദാപുരത്തും തര്‍ക്കങ്ങള്‍ ഉടലെടുത്തത്. രണ്ട് മണ്ഡലങ്ങളില്‍ നിന്നും ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ വിമതരായി പത്രിക നല്‍കിയ രണ്ട് പേര്‍ ഉള്‍പെടെ ഒമ്പത് പേരെയാണ് കഴിഞ്ഞ ദിവസം ബിജെപി നോര്‍ത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയത്. വടകരയില്‍ ശ്യാംരാജ് കുരിയാടി, നാദാപുരത്ത് കെ പത്മകുമാര്‍ എന്നിവരാണ് വിമത സ്ഥാനാർഥിയായി പത്രിക നല്‍കിയത്. ഇവര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ച ബിജെപി നേതാക്കളായ എ.വി. ഗണേശന്‍, രവി വെള്ളൂര്‍, പി.പി. രാജന്‍, പി.കെ ബിജീഷ്, നാണു മഞ്ചക്കല്‍, ഇ.കെ ബാബു, വി.ടി വിനീഷ് എന്നിവരെയുമാണ് പുറത്താക്കിയത്.

വടകരയില്‍ ശ്യാം രാജിന്റ പത്രിക തള്ളി പോകുകയും നാദാപുരത്ത് പത്മകുമാര്‍ മത്സര രംഗത്ത് ഉറച്ച് നില്‍ക്കുകയും ചെയ്തിരുന്നു. പുറത്താക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനം വടകര അതിഥി മന്ദിരത്തില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റി അടക്കാതെരുവില്‍ സമാപിച്ചു. അടക്കാതെരുവില്‍ വെച്ചാണ് പ്രഫുല്‍കൃഷ്ണന്റ കോലം കത്തിച്ചത്.