കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ ഉപയോഗശൂന്യമായ കിണറ്റിൽ പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടെയും ജഡങ്ങൾ കണ്ടെത്തി.
കോഴിക്കോട്: ഒഴിഞ്ഞ പറമ്പിലെ കിണറില്‍ പുള്ളിപ്പുലിയുടെയും കാട്ടുപന്നി എന്ന് തോന്നിക്കുന്ന ജീവിയുടെയും ജഡം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയില്‍ നിന്നാണ് നാടിനെ ആശങ്കയിലാഴ്ത്തിയ വാര്‍ത്ത വന്നിരിക്കുന്നത്. പുളിക്കല്‍ ഔസേപ്പച്ചന്‍ എന്നയാളുടെ പറമ്പിനോട് ചേര്‍ന്നുള്ള ഉപയോഗശൂന്യമായ കിണറിലാണ് മൃഗങ്ങളെ ചത്ത് ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് വൈകീട്ട് നാലോടെ കൂമ്പാറ തോടിന് സമീപം വാഹനം കഴുകാനായി ഏതാനും പേര്‍ എത്തിയിരുന്നു. അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ ഇവര്‍ പരിസരങ്ങളിലെല്ലാം പരിശോധ നടത്തി. സമീപത്തെ പറമ്പിലെ കിണറും നിരീക്ഷിച്ചപ്പോഴാണ് അതില്‍ നിന്നാണ് ദുര്‍ഗന്ധം വരുന്നതെന്ന് മനസ്സിലായത്. പിന്നീട് ടോര്‍ച്ച് ഉള്‍പ്പെടെ വെളിച്ചം ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ പുലിയുടേയും കാട്ടുപന്നിയുടേതിനും സമാനമായ ജഡങ്ങള്‍ കിണറില്‍ കണ്ടെത്തുകയായിരുന്നു. ഇവയ്ക്ക് മൂന്ന് നാല് ദിവസത്തെ പഴക്കമെങ്കിലും ഉണ്ടെന്നാണ് കരുതുന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. ജഡങ്ങള്‍ പുറത്തെടുക്കാനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണ്.


