ദക്ഷലിന്റെ വീടിന് സമീപത്തു നിന്നും രണ്ട് വീടുകൾക്കപ്പുറം ആണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. പാമ്പ് പിടുത്തക്കാരെത്തിയാണ് പാമ്പിനെ പിടികൂടിയത്.
തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് മരിച്ച ദക്ഷലിന്റെ അയൽവീട്ടിൽ നിന്നും പാമ്പിനെ പിടികൂടി. ദക്ഷലിന്റെ വീടിന് സമീപത്തു നിന്നും രണ്ട് വീടുകൾക്കപ്പുറം ആണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. പാമ്പ് പിടുത്തക്കാരെത്തിയാണ് പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ചിറയിൻകീഴിൽ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം സംഭവിച്ചത്. അഴൂർ സ്വദേശികളായ ദിലീപിന്റെയും അനുവിന്റെയും മകൻ ദക്ഷലാണ് മരിച്ചത്. വീട്ടിൽ ഉറങ്ങിക്കിടക്കെ പുലർച്ചെ നാലരയോടെയാണ് ദക്ഷലിന് പാമ്പുകടിയേൽക്കുന്നത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ ആദ്യമെത്തിച്ചത് ചിറയിൻകീഴ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്. കടിച്ചത് പാമ്പെന്ന് ആ ഘട്ടത്തിൽ ഉറപ്പിച്ച് പറയാൻ കഴിഞ്ഞിരുന്നില്ലെങ്കിലും കുട്ടിയെ ആശുപത്രി അധികൃതർ വേണ്ട വിധം പരിചരിച്ചിരുന്നില്ലെന്നും കുടുംബം പരാതി ഉന്നയിച്ചിരുന്നു.
അതേ സമയം, പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സിലേക്ക് വിളിക്കണമെന്ന അഭ്യർത്ഥിച്ച് ആരോഗ്യവകുപ്പ്. പാമ്പ് കടിയേറ്റാൽ നൽകേണ്ട ആന്റി വെനം സൂക്ഷിക്കുന്ന ആശുപത്രികളുടെ ലിസ്റ്റ് 108 ടീമിന് കൈമാറിയിട്ടുണ്ട്. ഈ ആശുപത്രികളിലേക്ക് കൃത്യമായി രോഗികളെ എത്തിക്കാൻ 108 ടീം സഹായിക്കും. 108 ആംബുലന്‍സിലുള്ള എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റ് വരുന്ന വിവരം ആശുപത്രിയേയും അറിയിക്കാനുമാകും. ആന്റി വെനം തേടിയുള്ള അലച്ചിൽ ഒഴിവാക്കാൻ ഇത് സഹായിക്കും.
