കൊല്ലത്ത് അഞ്ചുമാസത്തിനിടെ സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 1.65 കോടി രൂപ. ഓൺലൈൻ ട്രേഡിങ്ങിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് ഫെയ്സ്ബുക്ക് വഴി ആളുകളെ കബളിപ്പിച്ചാണ് പണം തട്ടിയത്. വാടകയ്ക്കെടുത്ത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പെന്നും പൊലീസ്. 

കൊല്ലം: സൈബർ തട്ടിപ്പിലൂടെ കൊല്ലത്ത് മാത്രം നഷ്ടമായത്.1.65 കോടി രൂപ. 2025 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള അഞ്ചുമാസത്തിനിടയിലാണ് ഇത്രയും വലിയ തുക തട്ടിപ്പ് സംഘം കവർന്നെടുത്തത്. ഓൺലൈൻ ട്രേഡിങ്ങിലൂടെയാണ് ഏറെയും തട്ടിപ്പുകൾ നടന്നിട്ടുള്ളത്. വൻ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെടുന്ന ഇരകളെ വിവിധ വെബ്സൈറ്റുകളിൽ ലോഗിൻ ചെയ്യിപ്പിച്ച ശേഷം വ്യക്തിഗത വിവരങ്ങൾ വാങ്ങും. തുടർന്ന് ഉയർന്ന പലിശയും ലാഭവും വാഗ്ദാനം ചെയ്ത് തട്ടിപ്പുകൾ നടത്തും. പരാതിക്കാരൻ 18 തവണകളായി പണം നിക്ഷേപിക്കുകയും തുക തിരികെ ലഭിക്കാതെ വന്നതോടെ കബളിപ്പിക്കപ്പെട്ടതായ് തിരിച്ചറിയുകയുമായിരുന്നു. കൊല്ലം റൂറൽ സൈബർ പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് അന്വേഷണമാരംഭിച്ചു.

തട്ടിപ്പുകാരൻ പണം സ്വീകരിക്കാൻ ഉപയോഗിച്ചത് വാടകയ്ക്ക് എടുത്ത ബാങ്ക് അക്കൗണ്ടുകളാണന്ന് (Mule Accounts) കണ്ടെത്തി. ഇത്തരം അക്കൗണ്ടുകൾ യഥാർത്ഥ ഉടമസ്ഥർ അറിയാതെയോ അല്ലെങ്കിൽ ചെറിയ അല്ലെങ്കിൽ ചെറിയ പ്രതിഫലം നൽകിയോ ആണ് തട്ടിപ്പുകാർ കൈക്കലാക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയോ വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയോ വരുന്ന അപരിചിതമായ ഇൻവെസ്റ്റ്‌മെന്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അംഗീകൃത ഏജൻസികൾ വഴിയല്ലാതെ നടത്തുന്ന ഇടപാടുകൾ സാമ്പത്തിക കെണിയിലേക്ക് നയിക്കും. സൈബർ തട്ടിപ്പിന് ഇരയായാൽ ആദ്യത്തെ 'ഗോൾഡൻ അവറിനുള്ളിൽ' തന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ സാധിച്ചേക്കും. പൊതുജനങ്ങൾ ഇത്തരം തട്ടിപ്പുകാരുടെ വലയിൽ വീഴാതെ ഇരിക്കാൻ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിക്കുന്നു.